ന്യൂഡൽഹി: ന്യൂയോർക്ക് - ഡൽഹി എയർ ഇന്ത്യാ വിമാനത്തിൽ 70കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെ ഇയാൾ ജോലി ചെയ്തിരുന്ന അമേരിക്കൻ ഫിനാൻസ് കമ്പനിയായ വെൽസ് ഫാർഗോ പുറത്താക്കി. കമ്പനിയാണ് ഇക്കാര്യമറിയിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കാലിഫോർണിയ ആസ്ഥാനമായ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. ഒളിവിലുള്ള മിശ്രയ്‌ക്കെതിരെ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുംബയ് നിവാസിയായ ശങ്കർ മിശ്ര ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. ബംഗളൂരുവിലുള്ള സഹോദരിയെ പൊലീസ് ചോദ്യം ചെയ്‌തു. മിശ്രയുടെ മൊബൈൽ ഫോൺ അവസാനം പ്രവർത്തിച്ചത് ബംഗളൂരുവിലാണെന്നും കണ്ടെത്തിയിരുന്നു.
അതേസമയം വിമാനത്തിൽ വച്ച് മിശ്ര പരാതിക്കാരിയുടെ കാലുപിടിച്ച് കരഞ്ഞതായി എയർ ഇന്ത്യ നൽകിയ പരാതിയിലുണ്ട്. തന്റെ ഭാര്യയെയും കുട്ടിയെയും സംഭവം ബാധിക്കരുതെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും അവർ പരാതിക്കാരിയോട് അപേക്ഷിച്ചിരുന്നു. സംഭവത്തിൽ വിമാന ജീവനക്കാരെ മൊഴിനൽകാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
ഒത്തുതീർന്നെന്ന് മിശ്ര
പരാതിക്കാരിയുമായി ഒത്തുതീർപ്പുണ്ടാക്കിയതാണെന്ന് ശങ്കർ മിശ്ര അഭിഭാഷകൻ മുഖേനെ പ്രസ്താവനയിറക്കി. പരാതി നൽകില്ലെന്ന് അവർ ഉറപ്പു നൽകിയിരുന്നു. ഒത്തുതീർപ്പു പ്രകാരം പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നൽകിയെങ്കിലും പിന്നീട് മകൾ അതു മടക്കി നൽകി. വിമാനക്കമ്പനിയുടെ നഷ്‌ടപരിഹാരത്തിലാണ് അവർക്ക് പരാതിയുള്ളത്. മൂത്രം വീണ വസ്ത്രങ്ങളും ബാഗുകളും വൃത്തിയാക്കി കൈമാറിയതിന് ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവാണെന്ന് പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്ന് കാബിൻ ക്രൂവിന്റെ മൊഴികൾ വ്യക്തമാണ്. തങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പിന്റെ കാര്യവും കാബിൻക്രൂ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മിശ്രയുടെ അഭിഭാഷകർ പറഞ്ഞു.
ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഡി.ജി.സി.എ
വിമാനത്തിൽ അനുചിതമായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ ജീവനക്കാർ നടപടി നേരിടേണ്ടിവരുമെന്ന് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) വ്യക്തമാക്കി. അനുരഞ്ജന നീക്കം ഫലം കണ്ടില്ലെങ്കിൽ അച്ചടക്കലംഘടനം കാണിക്കുന്ന യാത്രക്കാരെ ഏതുവിധേനെയും നിയന്ത്രിക്കണം. വിമാനത്തിലെസംഭവങ്ങൾക്ക് ഉത്തരവാദി പൈലറ്റ് ഇൻ കമാൻഡിംഗായിരിക്കും. സാഹചര്യം വിലയിരുത്തി തുടർനടപടികൾക്കായി വിമാനത്താവളത്തിലെ തങ്ങളുടെ കേന്ദ്രത്തിൽ വിവരമറിയിക്കണം. ലാൻഡു ചെയ്‌ത ശേഷം വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസിക്ക് പരാതി നൽകുകയും അച്ചടക്കലംഘനം കാണിച്ച യാത്രക്കാരനെ കൈമാറുകയും വേണം. എയർഇന്ത്യാ സംഭവത്തിൽ ഉചിതമായ നടപടിയെടുക്കാൻ ജീവനക്കാർ പരാജയപ്പെട്ടെന്നും ഡി.ജി.സി.എ വിലയിരുത്തി. ഇത് യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഇത്തരം വീഴ്‌ചകളുണ്ടായാൽ കർശനമായ നടപടികളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |