ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെയും പി.സി.സി പ്രസിഡന്റ് പ്രതിഭ സിംഗിന്റെയും മകൻ വിക്രമാദിത്യ സിംഗ് അടക്കം ഏഴ് പേർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഷിംലയിലെ രാജ്ഭവനിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമാചലിൽ സുഖ്‌വിന്ദർ സിംഗിന്റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റ് ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടന്നത്.
വിക്രമാദിത്യ സിംഗിന് പുറമെ അനിരുദ്ധ സിംഗ്, ഹർഷ് വർദ്ധൻ ചൗഹാൻ, ജഗത് നേഗി, രോഹിത് ഠാക്കൂർ, ചാൻഡർ ഖമർ, ധൻറാം ശാന്തിൽ എന്നിവരാണ് പുതിയ മന്ത്രിമാർ. അഞ്ച് രജപുത്രരും ബ്രാഹ്മണ, പട്ടികവർഗം, പട്ടികജാതി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും മന്ത്രിമാരിൽ ഉൾപ്പെടുന്നു. സുന്ദർ ഠാക്കൂർ, രാം കുമാർ , ആശിഷ് ബൂട്ടെയിൽ, കിഷോരി ലാൽ, മോഹൻലാൽ ബ്രക്ത, സഞ്ജയ് അവസ്തി എന്നിങ്ങനെ ആറ് എം.എൽ.എമാരെ പാർലമെന്ററി സെക്രട്ടറിമാരായും നിയമിച്ചു. ഇവർക്ക് മന്ത്രിസഭാ വികസനത്തിന് മുമ്പ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് ഹൈക്കമാന്റിന് നൽകിയപ്പോൾ 10 പേരുകളാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയടക്കം പരമാവധി 12 പേർക്കാണ് ഹിമാചലിൽ മന്ത്രിമാരാവാൻ കഴിയുക. ഇപ്പോൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 9 പേരാണുള്ളത്.
ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിൽ മന്ത്രിമാരുടെ അനുയായികൾ തള്ളിക്കയറിയത് മൂലം ദർബാർ ഹാളിലെ രണ്ട് കണ്ണാടികൾ തകർന്ന സംഭവവും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |