ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിലെ സി.പി.എം - കോൺഗ്രസ് ധാരണ തെറ്റിച്ച് കോൺഗ്രസ് 17 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ധാരണപ്രകാരം 13സീറ്റിലാണ് കോൺഗ്രസ് മത്സരിക്കേണ്ടത്.60 അംഗ സഭയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി48 സീറ്റുകളിലേക്കുള്ള ആദ്യ പട്ടിക പ്രഖ്യാപിച്ചു.സ്ഥാനാർത്ഥി നിർണയത്തിൽ അസംതൃപ്തരായ ഇരു പാർട്ടികളിലെയും അണികൾ സ്വന്തം പാർട്ടി ഓഫീസുകൾ ആക്രമിച്ചു.
കോൺഗ്രസ് പ്രവർത്തകർ ധർമ്മനഗർ ഓഫീസാണ് തകർത്തത്. ബി.ജെ.പിയുടെ ബഗ്ബാസ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് പ്രവർത്തകർ തീയിട്ടത്.
കോൺഗ്രസിനനുവദിച്ച സീറ്റുകൾക്ക് പുറമെ ബാർജാലാ, മജ്‌ലിശ്‌പൂർ, ബാധാർ ഘട്ട്, ആർ.കെ പുർ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ ഏക സിറ്റിംഗ് എം.എൽ.എ സുദീപ് റോയ് ബർമൻ അഗർത്തലയിൽ തന്നെ മത്സരിക്കും. കഴിഞ്ഞ ദിവസം സി.പി.എം. വിട്ട് ബി.ജെ.പിയിൽ ചേർന്ന മൊബഷർ അലിയടക്കം രണ്ട് മുസ്ലിം സ്ഥാനാർത്ഥികൾ ബി.ജെ.പി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേന്ദ്ര സാമൂഹിക നീതിമന്ത്രി പ്രതിമ ഭൗമികും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കഴിഞ്ഞ തവണ ധൻപുരിൽ സി.പി.എം. മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറിനോടാണ് പ്രതിമ ഭൗമികിന് അടിയറവ് പറയേണ്ടി വന്നത്. അതേ ധൻപുരിൽ നിന്നാണ് ഭൗമിക് ജനവിധി തേടുന്നത്. നിലവിലെ മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർഡോവാലിയിൽ നിന്ന് മത്സരിക്കുന്നു. ബി.ജെ.പി പ്രഖ്യാപിച്ച 48 പേരിൽ 11 പേർ സ്ത്രീകളാണ്. 9 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും 8 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുമാണ്. ആറ് സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റ് ലഭിച്ചില്ല. ബി.ജെ.പി സ്ഥാനാർത്ഥികളിൽ 15 പേർ പുതുമുഖങ്ങളാണ്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, അധീർ രഞ്ജൻ ചൗധരി, ഭൂപേഷ് ബാഗേൽ എന്നിവരടക്കമുള്ള 40 അംഗ കോൺഗ്രസ് താരപ്രചാരക
പട്ടികയും പാർട്ടി പുറത്ത് വിട്ടു.
ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന് പ്രദ്യോത്
ത്രിപുരയിൽ ഓപ്പറേഷൻ താമര നടപ്പാക്കുന്നതായി സംശയമെന്ന് തിപ്രമോത പാർട്ടി ചീഫ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ. കഴിഞ്ഞ 21ന് ഗുഹാവതിയിൽ വെച്ച് ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായി താൻ ചർച്ചകൾ നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആരും തന്റെ ഫോൺകാൾ സ്വീകരിക്കുന്നില്ലെന്നും പ്രദ്യോത് പറഞ്ഞു. ഇന്നലെ മുതൽ ഐ.പി.എഫ്.ടി നേതാക്കളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും എന്നാൽ അവർ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുര മന്ത്രിയും ഐ.പി.എഫ്.ടി വർക്കിംഗ് പ്രസിഡന്റുമായ പ്രേംകുമാർ റിയാങ്ങായിരുന്നു ചർച്ചയ്ക്ക് നേതൃത്വം നൽകിയിരുന്നത്. ഐ.പി.എഫ്.ടി തിപ്രമോത പാർട്ടിയിൽ ലയിക്കണമെന്നാണ് പ്രദ്യോതിന്റെ ആവശ്യമെന്ന് പ്രേംകുമാർ പറഞ്ഞു. ആരുമായും സഖ്യത്തിനില്ലെന്നും പ്രദ്യോത് പറയുന്നു. ടിപ്രലാൻഡ് എന്ന തങ്ങളുടെ ആവശ്യത്തിന് രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണ് സഖ്യത്തിന് തയ്യാറാകാത്തത്. ഇടത് - കോൺഗ്രസ് സഖ്യവും ബി.ജെ.പിയും തിപ്രമോതയുമായി സഖ്യത്തിന് നീക്കം നടത്തിയിരുന്നു. എന്നാൽ തങ്ങൾ ഇപ്പോഴും ബി.ജെ. പിയുമായി സഖ്യത്തിലാണെന്നും 2009 മുതൽ ടിപ്രലാൻഡ് എന്ന ആവശ്യം ഞങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും പ്രേംകുമാർ റിയാങ്ങ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |