ഓൺ സ്ക്രീൻ മാർക്കിംഗ്: പരാതികൾ തള്ളിക്കളഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: സിബിഎസ്ഇ നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തെക്കുറിച്ചുള്ള പരാതികൾ തള്ളിക്കളഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം ആദ്യമായല്ല ചെയ്യുന്നതെന്നും മുംബയ് അടക്കമുള്ള സർവകലാശാലകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും ഇതിലൂടെയുളള പരിശോധന സുത്യാര്യവും കൃത്യവുമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് മൂല്യനിർണത്തിന് ഇക്കൊല്ലം മുതൽ ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പരാതിയാണ് ഉയരുന്നത്. ഇതിലെ സാങ്കേതിക പിഴവുകൾ മാർക്ക് കുറയാൻ കാരണമായെന്ന് ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം. മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുന്നതിലും അപ്‌ലോഡ് ചെയ്യുന്നതിലുമുണ്ടായേക്കാവുന്ന പിഴവുകൾ ഇതോടെ ഇല്ലാതാകുമെന്ന് പറഞ്ഞ സഞ്ജയ് കുമാർ ഇക്കുറി കുറ്റമറ്റ രീതിയിലാണ് മൂല്യ നിർണയം നടത്തിയതെന്നും അവകാശപ്പെട്ടു.
ഇക്കുറി മൂല്യനിർണയത്തിന്റെ അവസാന ഘട്ടത്തിൽ ഏകദേശം13,000 ഉത്തരക്കടലാസുകളിൽ ചില പേജുകൾ അവ്യക്തമായിരുന്നു. ഇവ വായിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി.ഉത്തരം എഴുതാൻ ഉപയോഗിച്ച പേനയിലെ മഷി നേർത്തതായിരുന്നു. സ്‌കാൻ ചെയ്ത ശേഷവും അവ വ്യക്തമാകാതിരുന്നു.അദ്ധ്യാപകരോട് ആ ഭാഗങ്ങൾ പ്രത്യേകം പരിശോധിച്ച് അർഹമായമാർക്ക് രേഖപ്പെടുത്താൻ നിർദേശിച്ചുവെന്നും കൃത്യത ഉറപ്പ് വരുത്തിയിരുന്നുവെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷത്തെ ചോദ്യപേപ്പറും ചോർന്നെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. ഇക്കാര്യത്തിലും വിശദമായ അന്വേഷണം തുടരുകയാണ്.