തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; വിജയ്ക്ക് പൊലീസ് ഏർപ്പെടുത്തിയ ഇസഡ് - പ്ളസ് സുരക്ഷ പിൻവലിച്ചു
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാഹചര്യങ്ങൾ മാറിമറിയുകയാണ്. 108 സീറ്റുള്ള ടിവികെ കേവല ഭൂരിപക്ഷമായ 118ലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ്. തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കറെ കണ്ട് വിജയ് മന്ത്രിസഭ രൂപീകരിക്കാൻ അനുവാദം തേടിയെങ്കിലും ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നാണ് ഗവർണറുടെ നിലപാട്. ഇതിനിടെ വിജയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷാ വാഹനവ്യൂഹം പൊലീസ് ഇന്നലെ അർദ്ധരാത്രിയോടെ പിൻവലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നൽകുന്ന ഇസഡ് - പ്ളസ് സുരക്ഷയാണ് വിജയ്ക്ക് നൽകിയിരുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ്‌യുടെ വസതിയിലും പാർട്ടി ഓഫീസിലും പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. പാർട്ടി പ്രവർത്തകരുടെയും ആരാധകരുടെയും തിരക്ക് നിയന്ത്രിക്കാനാണ് ക്രമീകരണങ്ങൾ നടത്തിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
വിജയ്‌യുടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കാൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചു. സംസ്ഥാന പൊലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയിലെ ഒരു ഡസനിലധികം സായുധ കമാൻഡോകൾ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഒരു ആക്‌സസ് കൺട്രോൾ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരോട് കൂടി ഇന്റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. പിന്നീടിവയെല്ലാം പിൻവലിക്കുകയായിരുന്നു.
അതേസമയം, ടിവികെയുടെ മുതിർന്ന നേതാക്കളുടെ ആവശ്യപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങൾ പിൻവലിച്ചതെന്ന് പൊലീസ് അറിയിച്ചു. അവർക്ക് സുരക്ഷാ വാഹനവ്യൂഹവും സുരക്ഷാ പ്രോട്ടോക്കോളുകളും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിജയ്ക്ക് കേന്ദ്രസർക്കാർ നൽകുന്ന 'വൈ' സ്കെയിൽ സുരക്ഷ തുടരും. യാത്രയിലും താമസ സ്ഥലത്തും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ സായുധ ഗാർഡുകൾ അദ്ദേഹത്തിന് സുരക്ഷ നൽകുന്നു. യാത്രാവേളകളിലും പൊതുയോഗങ്ങളിലും ലോക്കൽ പൊലീസും ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്.