അഫ്ഗാൻ പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്താത്തതിന് കാരണം ഇത്, ഇനി ചർച്ച വേണ്ടെന്ന് സെലക്ഷൻ കമ്മിറ്റി
മുംബയ്: ജൂൺ ആറിന് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പേസർ മുഹമ്മദ് ഷമിയെ സെലക്ഷൻ കമ്മിറ്റി ഇത്തവണയും പരിഗണിച്ചില്ല. പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും 35കാരനായ ഷമിക്ക് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനാകുന്നില്ല. 2025 മാർച്ചിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. നിലവിൽ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനു വേണ്ടി കളിക്കുന്ന താരം 12 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷമിയെ ഒഴിവാക്കിയതിനെക്കുറിച്ച് മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
'നിലവിലെ സാഹചര്യത്തിൽ ഷമി ട്വന്റി-20 കളിക്കാൻ മാത്രമേ ഫിറ്റായിട്ടുള്ളൂ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.' - അഗാർക്കർ പറഞ്ഞു. ഷമിക്ക് പകരം ജമ്മു കാശ്മീരിൽ നിന്നുള്ള യുവതാരം ആഖിബ് നബിയെ ടീമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും സെലക്ടർമാർ ചർച്ച ചെയ്തു.
ഋഷഭ് പന്തിന് പകരക്കാരനായി കെ.എൽ. രാഹുലിനെയാണ് പുതിയ ടെസ്റ്റ് വൈസ് ക്യാപ്ടനായി നിശ്ചയിച്ചിരിക്കുന്നത്. പന്ത് ടീമിലുണ്ടെങ്കിലും വൈസ് ക്യാപ്ടൻ സ്ഥാനം രാഹുലിന് നൽകുകയായിരുന്നു. ഒരുകാലത്ത് സ്പിൻ ബൗളിംഗിനെ അടിച്ചുതകർത്തിരുന്നവരാണ് ഇന്ത്യൻ ബാറ്റർമാർ. എന്നാൽ ഇപ്പോൾ സ്പിൻ പിച്ചുകളിൽ അവർ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് രാഹുലിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചത്. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചപ്പോൾ ഈ പ്രശ്നം എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണ്.
ചേതേശ്വർ പൂജാര പോയതിനുശേഷം മൂന്നാം നമ്പറിൽ ഉറച്ചുനിൽക്കാൻ പറ്റിയ ഒരാളെ കണ്ടെത്താൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മത്സരം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലെങ്കിലും ഇന്ത്യയ്ക്ക് നിർണായകമാണ്. കാരണം, സ്വന്തം നാട്ടിലെ പിച്ചുകളിൽ ഫോം കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് ഈ മത്സരം ജയിച്ചേ തീരു.