സിറ്റി തകർത്ത് ലിവർ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കി കിരീടപ്പോരിൽ ബഹുദൂരം മുന്നിലെത്തി ലിവർപൂൾ. സിറ്റിയുടെ തകട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സലയും ഡൊമിനിക്ക് ഷോബോസ്ലായിയുമാണ് ലിവറിന്റെ സ്കോറർമാർ. സലയുടെ ഗോളിന് അസിസ്റ്റ് നൽകിയത് ഷോബോസ്ലായിയാണ്. ഷോബോസ്ലായിയുടെ ഗോളിന് അസിസ്റ്റ് നൽകിയത് സലയുമായിരുന്നു.
31-ാം മിനിട്ടിൽ സിറ്റിയുടെ ഒമർ മർമൗഷ് ലിവറിന്റെ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. 57-ാം മിനിട്ടിൽ ലിവറിന്റെ ജോൺസ് സിറ്റിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടെത്തി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലിവറിന് രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിനെക്കാൾ 11 പോയിന്റി്റെ ലീഡായി. 27 മത്സരങ്ങളിൽ 64 പോയിന്റാണ് ലിവറിനുള്ളത്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനോട് തോറ്റ ആഴ്സനലിന് 53 പോയിന്റും. ലിവർപൂളിനെക്കാൾ 20 പോയിന്റ പിന്നിലുള്ള സിറ്റി 44 പോയിന്റുമായി നാലാം സ്ഥാനത്താണ്.
ഗോൾ മഴപെയ്ത മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 4-3ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കി. അലക്സാണ്ടർ ഇസാക്ക് പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ലെവിസ് മിലേയും ജേക്കബ് മർഫിയും ന്യൂകാസിലിനായി ഓരോ ഗോൾ വീതം നേടി. ഹഡ്സണും മിലൻകോവിച്ചും യാറ്റ്സുമാണ് നോട്ടിംഗ്ഹാമിന്റെ ഗോൾ സ്കോറർമാർ. നോട്ടിംഗ്ഹാം മൂന്നാമതും ന്യൂകാസിൽ അഞ്ചാമതുമാണ്.
സലക്കാലം
പ്രീമിയർ ലീഗിൽ ഈ സീസണിൽ ലിവർപൂൾ താരം മുഹമ്മദ് സലയുടെ 25-ാം ഗോളായിരുന്നു (27 മത്സരങ്ങളിൽ നിന്ന്) സിറ്റക്കെതിരെ നേടിയത്. സീസണിലെ 16-ാമത്തെ അസിസ്റ്റും മത്സരത്തിൽ താരം നൽകി. നിലവിൽ ടോപ് സ്കോറർ പട്ടികയിലും അസിസ്റ്റിലും സലയാണ് ഒന്നാമത്.
30- സീസണിലാകെ 30 ഗോളുകൾ താരം സല നേടിക്കഴിഞ്ഞു.