മഴയിൽ മാർഷിലൂടെ ലക്നൗ വിജയം
ആർ.സി.ബിയെ 9 റൺസിന് തോൽപ്പിച്ച് ലക്നൗ
മിച്ചൽ മാർഷിന് സെഞ്ച്വറി (111)
ലക്നൗ : ഐ.പി.എല്ലിൽ ഇന്നലെ ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആർ.സി.ബിയെ 9 റൺസിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. 19 ഓവറായി ചുരുക്കിയ മത്സരത്തിൽ സെഞ്ച്വറി നേടിയഓപ്പണർ മിച്ചൽ മാർഷിന്റെ (111) മികവിൽ ലക്നൗ 209/3 എന്ന സ്കോർ ഉയർത്തി . മഴ നിയമപ്രകാരം 19 ഓവറിൽ 213 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബി 203/6ൽ ഒതുങ്ങുകയായിരുന്നു.
ലക്നൗ 1.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 12 റൺസിലെത്തിയപ്പോഴാണ് ആദ്യം മഴ പെയ്തത്. അധികം വൈകാതെ കളി പുനരാരംഭിച്ചെങ്കിലും ഒൻപത് ഓവറിൽ 95/0 എന്ന സ്കോറിലെത്തിയപ്പോൾ വീണ്ടും മഴ തുടങ്ങി. മഴ മാറി വീണ്ടും തുടങ്ങിയപ്പോൾ ഓപ്പണർ അർഷിൻ കുൽക്കർണിയെ (17) ക്രുനാൽ പാണ്ഡ്യ പുറത്താക്കി. എന്നാൽ നിക്കോളാസ് പുരാനെ (38 )കൂട്ടി മാർഷ് സെഞ്ച്വറിയിലേക്കെത്തി. 145ലെത്തിയപ്പോൾ മഴ പിന്നെയുമെത്തി. മഴകഴിഞ്ഞ് മാർഷ് പുറത്തായി. 56 പന്തുകളിൽ ഒൻപത് വീതം ഫോറും സിക്സുമടിച്ചാണ് മാർഷ് മടങ്ങിയത്. തുടർന്ന് പുരാനും ക്യാപ്ടൻ റിഷഭ് പന്തും (32നോട്ടൗട്ട്) ചേർന്ന് 200 കടത്തി.
മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് ജേക്കബ് ബെഥേലിനെയും (4), വിരാട് കൊഹ്‌ലിയേയും (0) തുടക്കത്തിലേ നഷ്ടമായി. രജത് പാട്ടീദാർ (61), ദേവ്ദത്ത് പടിക്കൽ (34),ടിം ഡേവിഡ് (40),ക്രുനാൽ പാണ്ഡ്യ (28 നോട്ടൗട്ട്),റൊമാരിയോ ഷെപ്പേഡ് (23നോട്ടൗട്ട്) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
ആർ.സി.ബിയുടെ സീസണിലെ നാലാം തോൽവിയാണിത്. ലക്നൗവിന്റെ മൂന്നാം ജയവും.