ടെസ്റ്റിൽ പാകിസ്ഥാനെ പറപ്പിച്ച് ബംഗ്ളാദേശ്

Wednesday 13 May 2026 12:09 AM IST

ഡാക്ക : ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് മണ്ണിൽ ടെസ്റ്റ് മത്സരം തോറ്റ് പാകിസ്ഥാൻ. ധാക്കയിലെ ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തിൽ നടന്ന രണ്ട് മത്സരപരമ്പരയിലെ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 104 റൺസിന് തകർത്താണ് ബംഗ്ലാദേശ് ചരിത്രം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്‌സിൽ 268 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാൻ 163 റൺസിന് പുറത്തായി. ഇതോടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.

ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 413 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 27 റൺസിന്റെറെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി 386ന് പുറത്തായി. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്ത് ഡിക്ലയർ ചെയ്തതോടെയാണ് പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സിൽ ലക്ഷ്യമായി 268 റൺസ് കുറിക്കപ്പെട്ടത്.

ഇന്നലെ അവസാന സെഷനിൽ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 152 റൺസായിരുന്നു പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒരു ഘട്ടത്തിൽ അബ്ദുള്ള ഫസലും (66) മുഹമ്മദ് റിസ്‌വാനും(15) ചേർന്ന് ടീമിനെ സമനിലയിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും യുവ പേസർ നഹീദ് റാണ റിസ്‌വാനെയും സൗദ് ഷക്കീലിനെയും(15) പുറത്താക്കിയതോടെ പാക് പതനം പൂർത്തിയായി. 26 റൺസെടുത്ത സൽമാൻ ആഗയും 15 റൺസെടുത്ത ഓപ്പണർ അസാൻ അവൈസുമാണ് പാക് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ബംഗ്ളാദേശിനായി നഹീദ് റാണ അഞ്ചുവിക്കറ്റ് വീഴ്ത്തി.

2024 വരെ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനിൽ നടന്ന പരമ്പരയിൽ 2-0ന് ജയിച്ചിരുന്നു. പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്റെ തുടർച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്.