
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെയിലെ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി എഐഎഡിഎംകെ നേരിടുന്ന തുടർച്ചയായ തോൽവികളാണ് ഇത്തരമൊരു നിർണായക മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഷൺമുഖം വ്യക്തമാക്കി. ഇതോടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവുമായുള്ള ബന്ധം അവസാനിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
"ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി രൂപീകരിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരാണ്. ഡി.എം.കെയുടെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള നിർദേശം ഉയർന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതിനെ എതിർത്തു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എഐഎഡിഎംകെ എന്ന പാർട്ടി ഇല്ലാതാകും."- ഷൺമുഖം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 108 എണ്ണവും നേടി വിജയ്‌യുടെ പാർട്ടി ആധിപത്യം ഉറപ്പിച്ചെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. 5 സീറ്റുകൾ കോൺഗ്രസും ബാക്കി ലീഗും സിപിഎമ്മും സിപിഐയും നൽകി കേവല ഭൂരിപക്ഷം എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷൺമുഖം പക്ഷം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, നിലവിൽ ഒരു സഖ്യത്തിലും ഇല്ലെന്ന് പറഞ്ഞ ഷൺമുഖം പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമായിരിക്കും ഇനി ഞങ്ങളുടെ ശ്രദ്ധ. പാർട്ടിയെ പിളർത്താൻ തനിക്ക് ഉദ്ദേശമില്ലെന്നും ഷൺമുഖം വ്യക്തമാക്കി. നിലവിലെ പിളർപ്പ് സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിൽ ടിവികെയുമായി സഖ്യമുണ്ടാക്കാൻ വിസമ്മതം അറിയിച്ച എടപ്പാടി പളനിസ്വാമിയുമായി രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |