ഒരിക്കലും തലകുനിക്കില്ലെന്ന് അമേരിക്കയോട് ഇറാൻ, പ്രതികരണം സമാധാന ഉടമ്പടി ട്രംപ് തള്ളിയതോടെ
ടെഹ്‌റാൻ: അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിനെ തള്ളിക്കളഞ്ഞ് ഇറാൻ. അമേരിക്ക നടത്തുന്ന ഏത് പുതിയ ആക്രമണശ്രമത്തിനും മറുപടി നൽകുമെന്നും ഹോർമുസ് കടലിടുക്ക് വഴി മറ്റ് വിദേശ യുദ്ധകപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. 'ഞങ്ങൾ ശത്രുക്കൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല. സമാധാന ചർച്ച നടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം കീഴടങ്ങിയെന്നോ പിൻവാങ്ങിയെന്നോ അല്ല.' ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ എക്‌സിൽ കുറിച്ചു.
അതേസമയം പാകിസ്ഥാൻ മുഖാന്തിരം ഇറാൻ മുന്നോട്ടുവച്ച സമാധാന കരാർ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തള്ളിയിരുന്നു. ഇറാന്റെ പ്രാദേശിക സുരക്ഷയും ഹോർമുസ് വഴിയുള്ള നീക്കത്തിലെ ചർച്ചയും ആകാമെന്നും ആണവ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്നുമാണ് അമേരിക്കയെയും ഇസ്രയേലിനെയും ഇറാൻ അറിയിച്ചത്. ഇത് ഇരുരാജ്യങ്ങളും തള്ളുകയായിരുന്നു.
ഇറാനെതിരായ യുദ്ധം തീർന്നിട്ടില്ല എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. മാത്രമല്ല അമേരിക്ക ഇസ്രയേലിന് നൽകി വരുന്ന 3.8 ബില്യൺ ഡോളർ സൈനിക സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഇനി സഹകരണം മാത്രം മതിയെന്നുമാണ് നെതന്യാഹു ആവശ്യപ്പെട്ടത്. യുദ്ധ സാഹചര്യത്തിൽ അയവില്ലാതെ വന്നതോടെ ലോകരാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി തുടരുമെന്നുതന്നെയാണ് വിവരം.