കുടുംബാംഗങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും, പരസ്യമായ നഗ്നതാ പ്രദർശനം, ജനനേന്ദ്രിയങ്ങൾ വികൃതമാക്കും: ഹമാസിന്റെ കൊടും ക്രൂരതകൾ
ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടയിലും അതിനുശേഷവും ഹമാസ് തടവിലാക്കിയവർ അനുഭവിക്കേണ്ടിവന്നത് സമാനതകളില്ലാത്ത ക്രൂരമായ ലൈംഗികാതിക്രമങ്ങളെന്ന് റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. മുന്നൂറുപേജുള്ളതാണ് റിപ്പോർട്ട്. തടവിലാക്കപ്പെട്ടവരിൽ ഒരേ കുടുംബത്തിലുള്ളവരെക്കൊണ്ട് പരസ്പരം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. നാനൂറിലധികം അഭിമുഖങ്ങൾ, പതിനായിരത്തോളം ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗാസയിലെ തുരങ്കങ്ങളിലും ഹമാസിന്റെ സുരക്ഷിത താവളങ്ങളിലുമായിരുന്നു ക്രൂരപീഡനങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
തടവിലാക്കപ്പെട്ട പലരെയും ലൈംഗിക കളിപ്പാട്ടങ്ങൾ എന്ന നിലയിലാണ് ഹമാസ് കണക്കാക്കിയിരുന്നത്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും കുട്ടികളെയും ഇതേ രീതിയിലാണ് കണക്കാക്കിയത്. പരസ്യമായ നഗ്നതാ പ്രദർശനത്തിനും ജനനേന്ദ്രിയങ്ങൾ വികൃതമാക്കുന്നതിനും തടവുകാർ വിധേയരായി. മരിച്ചതിനുശേഷവും സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പലയിടങ്ങളിൽ നിന്നും അടിവസ്ത്രമില്ലാത്ത സ്ത്രീകളുടെയും ജനനേന്ദ്രിയങ്ങൾ മുറിച്ചുമാറ്റപ്പെട്ടവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ ആവർത്തിച്ച് വിവിവരിക്കുന്നുണ്ട്.
എങ്ങനെ പരമാവധി വേദനിപ്പിക്കാം എന്നരീതിലായിരുന്നു ഓരോ ലൈംഗിക അതിക്രമങ്ങളും. വേദനയും ദുരിതവും പരമാവധി കൂട്ടാൻ എന്തൊക്കെ ചെയ്യാം എന്നും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇരകളെ മാനസികമായും ശാരീരികമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നത് എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കൈനോസിഡൽ സെക്ഷ്വൽ വയലൻസ് എന്നാണ് ഇതിനെ അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികളെല്ലാം യുദ്ധക്കുറ്റവും വംശഹത്യയും മാനവ രാശിക്കെതിരായ കുറ്റവുമാണെന്നാണ് അന്വേഷണ കമ്മീഷൻ സ്ഥാപക ഡോ. കൊചവ് എൽകായം ലെവി പറയുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി നടത്തിയ അന്വേഷണത്തിൽ, തടവുകാർക്കുനേരെ കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായകാരണങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തടവുകാരെ ലൈംഗികപരമായി അധിക്ഷേപിച്ചെന്ന റിപ്പോർട്ടുകൾ ഹമാസ് ആവർത്തിച്ച് നിഷേധിക്കുകയാണ്.