വാഷിംഗ്ടൺ: യു.എസിന്റെ വ്യോമപരിധിയിലൂടെ പറന്ന ചൈനയുടെ നിരീക്ഷണ ബലൂൺ അമേരിക്കൻ സൈന്യം വെടിവച്ചുവീഴ്ത്തി. ബലൂൺ ഇന്നലെ സൗത്ത് കാരലൈന തീരത്തെത്തിയപ്പോഴാണ് മിലിട്ടറി ജെറ്റുകൾ ഇന്ത്യൻ സമയം അർദ്ധരാത്രിയോടെ ബലൂണിനെ വെടിവച്ച് വീഴ്ത്തിയത്. ചെറിയ സ്ഫോടനത്തോടെ ബലൂൺ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ പതിച്ചു.
ബലൂൺ വെടിവയ്ക്കുന്നതിന് മുന്നേ മൂന്ന് എയർപോർട്ടുകളും വ്യോമപാതയും യു.എസ് അടച്ചു. താഴെ വീഴുമ്പോഴുണ്ടായേക്കാവുന്ന അപകട സാദ്ധ്യത മുൻനിറുത്തി ബലൂൺ വെടിവച്ച് വീഴ്ത്തേണ്ട എന്നാണ് ആദ്യം യു.എസ് തീരുമാനിച്ചതെങ്കിലും തീരുമാനം നടപ്പാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഉത്തരവിടുകയായിരുന്നു.
ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസ് കപ്പലുകളെ വിന്യസിച്ചു. ജനുവരി 28 മുതൽ യു.എസ് വ്യോമപരിധിയിലൂടെ നീങ്ങിയ ഭീമൻ ബലൂൺ ചൈനയുടെ ചാര ബലൂൺ ആണെന്നായിരുന്നു യു.എസിന്റെ ആരോപണം. എന്നാലിത്, കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവത്തിൽ ചൈന ഖേദം പ്രകടിപ്പിച്ചിരുന്നു. ചൈനയുടെ വാദം യു.എസ് അംഗീകരിച്ചിട്ടില്ല.
അതേ സമയം,
ലാറ്റിനമേരിക്കയ്ക്ക് മുകളിലൂടെ ചൈനയുടെ മറ്റൊരു നിരീക്ഷണ ബലൂൺ പറന്നെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗം പെന്റഗൺ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ, ലാറ്റിനമേരിക്കയിൽ എവിടെയാണ് ബലൂൺ കണ്ടെത്തിയതെന്ന് പെന്റഗൺ വ്യക്തമാക്കിയില്ല. കോസ്റ്റ റീക്ക, വെനസ്വേല എന്നിവിടങ്ങളിൽ ബലൂൺ ദൃശ്യമായെന്ന് റിപ്പോർട്ടുണ്ട്. രണ്ടാമത്തെ ബലൂൺ സംബന്ധിച്ച് ചൈന പ്രതികരണമൊന്നും നടത്തിയിട്ടില്ല.
യു.എസിന് മീതെ നിരീക്ഷണ ബലൂൺ പറത്തിയ ചൈനയുടെ നടപടി നിരുത്തരവാദിത്വപരമാണെന്നും അംഗീകരിക്കാനാകില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു.
ചൈനയുടെ നടപടി തങ്ങളുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബലൂൺ വിവാദത്തെ തുടർന്ന് ബ്ലിങ്കൻ ഇന്ന് ചൈനയിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചിരുന്നു.
വീണ്ടും വിള്ളൽ
അമേരിക്ക - ചൈന ബന്ധത്തിലുണ്ടായ നയതന്ത്ര വിള്ളലുകൾക്ക് ആക്കം കൂട്ടുന്നതാണ് ബലൂൺ വിവാദം. ബലൂൺ വിവാദത്തെ അമേരിക്കൻ സർക്കാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും തങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് വിനിയോഗിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഒരു രാജ്യത്തിന്റെയും അതിർത്തിയോ വ്യോമപരിധിയോ തങ്ങൾ ലംഘിച്ചിട്ടില്ലെന്നും ചൈന ആവർത്തിച്ചു.
വിഷയത്തിൽ ചൈനയിലെ മുതിർന്ന വിദേശ നയ ഉദ്യോഗസ്ഥനായ വാംഗ് യീ, ആന്റണി ബ്ലിങ്കനുമായി ഫോൺ സംഭാഷണം നടത്തി. കൊമേഴ്ഷ്യൽ വിമാനങ്ങൾ പറക്കുന്നതിൽ നിന്ന് ഏറെ ഉയരത്തിലൂടെയാണ് ബലൂണിന്റെ സഞ്ചാരമെന്നതിനാൽ നിലവിൽ അപകട സാദ്ധ്യതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |