വാഷിംഗ്ടൺ: നൂറ്റാണ്ടുകൾക്ക് മുന്നേ മൗറീഷ്യസ് ദ്വീപിൽ ജീവിച്ചിരുന്ന പക്ഷിയാണ് ഡോഡോ. താറാവിനോട് സാമ്യമുള്ള, എന്നാൽ വിചിത്രമായി തോന്നിയേക്കാവുന്ന ഈ പക്ഷി എന്നും മനുഷ്യന് കൗതുകമായിരുന്നു. 17ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോയെ പറ്റി ഫോസിലുകളിൽ നിന്നും ചരിത്രരേഖകളിൽ നിന്നുമാണ് ആധുനിക ലോകം അറിവ് സമ്പാദിച്ചത്. ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ പറക്കാനാകാത്ത ഇക്കൂട്ടരെ വീണ്ടും ജീവനോടെ കാണാണമെന്ന് തോന്നുന്നുണ്ടോ ?. ഒരു പക്ഷേ വർഷങ്ങൾക്കകം അത് യാഥാർത്ഥ്യമായേക്കാം.
ഇതിനുള്ള പണിപ്പുരയിലാണ് ശാസ്ത്രലോകം.! ജീൻ എഡിറ്റിംഗിലൂടെ ഡോഡോയെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. 3 അടി ഉയരമുണ്ടായിരുന്ന ഡോഡോയ്ക്ക് ഇന്നത്തെ ടർക്കി കോഴികളേക്കാൾ വലിപ്പമുണ്ടായിരുന്നു. ഏകദേശം 23 കിലോ ഭാരമുണ്ടായിരുന്നു. നീല - ചാര നിറത്തിലെ തൂവലുകളും വലിയ തലയുമുണ്ടായിരുന്ന ഡോഡോയ്ക്ക് മഞ്ഞ നിറത്തിലെ ചെറിയ കാലുകളായിരുന്നു.
അമേരിക്കയിലെ ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളോസൽ ബയോസയൻസസ് എന്ന ബയോടെക്നോളജി കമ്പനിയുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ. ഡെൻമാർക്കിൽ നിന്ന് ലഭിച്ച ഒരു ഫോസിലിൽ നിന്ന് ഡോഡോയുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുകയും ഇതിൽ നിന്ന് ജീനോം ( ജനിതകഘടന ) പൂർണമായും ശ്രേണീകരിക്കുകയും ചെയ്തിരുന്നു. സ്റ്റെം സെൽ ടെക്നോളജിയിലൂടെ ഡോഡോയെ തിരികെയെത്തിക്കാനാണ് ശ്രമം.
ജനിതകപരമായി ഇന്നത്തെ നിക്കോബാർ പ്രാവുകളുമായാണ് ഡോഡോയ്ക്ക് സാമ്യം. ഡോഡോ പക്ഷികളെ തിരികെയെത്തിക്കാൻ നിക്കോബാർ പ്രാവുകളുടെ ഡി.എൻ.എ എഡിറ്റ് ചെയ്ത് ഡോഡോ ഡി.എൻ.എ ഉൾപ്പെടുത്താനാകുമോ എന്ന സാദ്ധ്യതകളാണ് ചർച്ചചെയ്യുന്നത്. ലോകത്ത് ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവിയായ ഡോളി എന്ന ചെമ്മരിയാടിനെ പോലെ ക്ലോണിംഗ് പ്രക്രിയ പക്ഷികളിൽ പ്രാവർത്തികമായേക്കില്ല.
ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേഷണങ്ങൾ നടത്തിയ നാവികർ മൗറീഷ്യസിലെത്തിയതോടെയാണ് ഡോഡോയുടെ ജീവൻ അപകടത്തിലായത്. നാവികരുടെ വളർത്തുമൃഗങ്ങൾ ഡോഡോയെ ആഹാരമാക്കാൻ തുടങ്ങി. മനുഷ്യരുടെ വ്യാപക വേട്ടയാടലും ഡോഡോയെ തുടച്ചുനീക്കി. പറക്കാൻ കഴിയാത്തതാണ് ഇവയെ നാശത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്ന്. 1598ൽ ഡച്ച് നാവികരാണ് ഡോഡോയെ ആദ്യമായി കണ്ടെത്തിയത്. 1662ലാണ് ഈ പക്ഷിയെ അവസാനമായി കണ്ടത്.
അതേ സമയം, ഡോഡോയെ പുനഃസൃഷ്ടിച്ചാലും യഥാർത്ഥ ഡോഡോയിൽ നിന്ന് വ്യത്യസ്തമായിരിക്കും അവയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത് സംബന്ധിച്ച പദ്ധതികൾക്ക് കോടിക്കണക്കിന് രൂപ ചെലവാകും. ജീൻ എഡിറ്റിംഗിലൂടെ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ വൂളി മാമത്തുകളെയും 2000 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ അപ്രത്യക്ഷമായ ടാസ്മാനിയൻ ടൈഗറിനെയും ( തൈലാസീൻ ) തിരികെയെത്തിക്കാനുള്ള ഗവേഷണങ്ങളും കൊളോസൽ ബയോസയൻസസിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |