ബെർലിൻ : ജർമ്മനിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിന് വിധേയമായ 53കാരന് എയ്‌ഡ്സ് രോഗമുക്തി. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം ഡസൽഡോഫ് നഗരത്തിൽ നിന്നുള്ളയാളാണ്. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ചികിത്സയിലൂടെ എയ്‌ഡ്സ് രോഗമുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം. ലുക്കീമിയയ്ക്ക് ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ നാല് വർഷമായി ആന്റി - റിട്രോവൈറൽ മരുന്നുകൾ കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ശരീരത്തിൽ എച്ച്.ഐ.വി സാന്നിദ്ധ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു,. ലുക്കീമിയയേയും ഇദ്ദേഹം അതിജീവിച്ചു.
2008ലാണ് ഇയാളിൽ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. അന്ന് മുതൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. എച്ച്.ഐ.വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളിൽ നിന്നാണ് ഇദ്ദേഹത്തിന് സ്റ്റെം സെൽ മാറ്റിവച്ചത്. നേരത്തെ യു.എസിലും യു.കെയിലും രണ്ട് പേർ സമാന ചികിത്സയിലൂടെ രോഗമുക്തി നേടിയിരുന്നു. അതേ സമയം, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ എല്ലാ എച്ച്.ഐ.വി രോഗികളിലും വിജയകരമാകണമെന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |