ന്യൂയോർക്ക് : വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഈ മാസം 4ന് സൗത്ത് കാരലൈന തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് യു.എസ് വെടിവച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ വ്യക്തമായ ചിത്രം പുറത്തുവിട്ട് യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ. ബലൂണിനെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട യു - 2 വിമാനത്തിലെ പൈലറ്റ് പകർത്തിയ സെൽഫി ചിത്രമാണ് പുറത്തുവിട്ടത്. ബലൂൺ വെടിവച്ച് വീഴ്ത്തുന്നതിന് തലേ ദിവസം പകർത്തിയതാണ് ചിത്രം. ഇന്നേരം സമുദ്രനിരപ്പിൽ നിന്ന് 60,000 അടി മുകളിലായിരുന്നു ബലൂണിന്റെ സ്ഥാനം. ബലൂണിലെ ഭീമൻ പാനലുകൾ ചിത്രത്തിൽ കാണാം. ഒറ്റ സീറ്റുള്ള യു - 2 വിമാനങ്ങൾ സാധാരണ 70,000 അടി ഉയരത്തിൽ പറന്ന് നിരീക്ഷണം നടത്താറുണ്ടെന്ന് എയർ ഫോഴ്സ് പറയുന്നു. ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ പ്രവേശിച്ച ബലൂണിന്റെ അരികിലൂടെ പറന്ന യു.എസിന്റെ രണ്ട് നിരീക്ഷണ വിമാനങ്ങൾ ചേർന്ന് ബലൂണിന്റെ സവിശേഷതകൾ മനസിലാക്കിയിരുന്നു. രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ബലൂണിന് ശേഷിയുണ്ടെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബലൂണിന്റെ അവശിഷ്ടങ്ങൾ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കുന്ന ദൗത്യം കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇവ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.
അതേ സമയം, ബലൂൺ നിരീക്ഷണ സ്വഭാവമുള്ളതല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈന ആവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |