നല്ല സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ (ത്രിത്വം) ഒരുപോലെ പ്രതിഭ തെളിയിച്ചയാളാണ് കീരവാണിയെന്ന് 'ദേവരാഗ'ത്തിലെ ഗാനരചയിതാവ് എം.ഡി.രാജേന്ദ്രൻ. ഇങ്ങനെയുള്ള ഒരാൾക്ക് ഓസ്‌കാർ വഴങ്ങാതിരിക്കില്ല. ദേവരാഗത്തിലെ ഏഴ് പാട്ടുകൾ വളരെ പെട്ടെന്ന് ചെയ്തവയാണ്. എല്ലാ പാട്ടും ഹിറ്റാകുന്ന അപൂർവം സിനിമകളിലൊന്നായി ദേവരാഗം മാറിയത് സംഗീതമികവു കൊണ്ടാണ്.
ഈ സിനിമയിലൂടെയാണ് മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനെ തിരിച്ചുകിട്ടിയത്. നാട്ടു നാട്ടുവിലെ സംഗീതം ഭാരതീയമാണ്. ഇന്ത്യൻ സംഗീതത്തിനുള്ള പാശ്ചാത്യ ലോകത്തിന്റെ അംഗീകാരമാണ് ഓസ്‌കാർ. ശാലിനി എന്റെ കൂട്ടുകാരിയിലെ 'നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ എന്ന പാട്ടിനു ശേഷം ആളുകൾ മറന്ന എന്നെ ദേവരാഗത്തിനു ശേഷം ഓർക്കുന്നു. ഇതിലെ "ശശികല ചാർത്തിയ" എന്ന പാട്ട് കീരവാണി പാടി. അതിലെ ഹമ്മിംഗും ക്‌ളാസിക്കാണ്.
പെട്ടെന്ന് പാട്ടു ചെയ്യാനുള്ള കഴിവ് വിസ്മയാവഹമാണ്. ഞാനെന്ന ഭാവമില്ലാതെ, സന്യാസിയെപ്പോലെയായിരുന്നു പെരുമാറ്റം. ഞാൻ കാണുമ്പോൾ മൂകാംബിക, വേളാങ്കണി മാതാക്കളുടെ ചിത്രങ്ങൾ ഹാർമോണിയത്തിലുണ്ടായിരുന്നു. അന്ന് അത്ര പ്രശസ്തനായിരുന്നില്ല. ദേവരാജൻ മാസ്റ്റർ, എം.എസ് വിശ്വനാഥൻ തുടങ്ങിയവരായിരുന്നു മുൻനിരയിൽ. രാജമൗലി, ഭരതൻ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതും അദ്ദേഹത്തിന് ഗുണമായി. രാജമൗലിയില്ലെങ്കിൽ നാട്ടു നാട്ടു ഇല്ല. അദ്ദേഹം എന്റെ പാട്ട് പാടുന്നതു കേൾക്കാനും എനിക്ക് ഭാഗ്യമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |