ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയാകാൻ മത്സരിച്ച ചിത്രങ്ങളിൽ ആർ.ആർ.ആറും ഉണ്ടായിരുന്നു. പക്ഷേ, തെരഞ്ഞെടുക്കപ്പെട്ടത് ഗുജറാത്തി ചിത്രമായ ചെല്ലോ ഷോ ആയിരുന്നെന്നു മാത്രം! രാജമൗലി പിന്മാറിയില്ല. വിദേശത്ത് ആർ.ആർ.ആറിനു കിട്ടിയ വലിയ ജനപ്രീതി ഓസ്‌കാറിൽ മത്സരിക്കാൻ രാജമൗലിക്ക് ധൈര്യം നൽകി. മികച്ച വിദേശ ഭാഷാചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയോടു മത്സരിച്ചതെങ്കിൽ ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയിൻ സ്ട്രീം കാറ്റഗറിയിലാണ് ആർ.ആർ.ആർ സ്വന്തമായി മത്സരിച്ചത്!
വിദേശത്തെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണവും നടന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആർ.ആർ.ആറിനെ ഓസ്‌കാർ വരെ എത്തിച്ചത്. ജപ്പാനിലും മറ്റും ചിത്രത്തിന് റെക്കാഡ് കളക്‌ഷൻ ലഭിച്ചിരുന്നു. ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുധിരം (ആർ.ആർ.ആർ). 450 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ രാംചരണും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ സ്വാതന്ത്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കൊമര ഭീം (ജൂനിയർ എൻ.ടി.ആർ.) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇവരാണ്.
ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ഗാർ ജോൺസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി. തമിഴ് നടൻ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ അണിയറക്കാരാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൾ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വി.എഫ്. എക്‌സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. കഴിഞ്ഞ വർഷം മാർച്ച് 25 ന് റിലീസ് ചെയ്തു. 1150 കോടിയാണ് ബോക്‌സ്ഓഫീസിൽ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |