ലണ്ടൻ: പാകിസ്ഥാനിലുള്ള ബന്ധുവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ച സഹോദരിയുടെ മകളെ കൊലപ്പെടുത്തിയ മദ്ധ്യവയസ്കൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ദുരഭിമാനക്കൊലയ്ക്ക് മുഹമ്മദ് താരൂസ് ഖാനുള്ള ശിക്ഷ ഇന്ന് വിധിക്കും. വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് ഇരുപതുകാരിയായ സോമയ്യ ബീഗത്തെ കൊന്ന് ചതുപ്പിൽ ഉപേക്ഷിച്ചത്. അമ്പത്തിമൂന്നുകാരനായ മുഹമ്മദ് താരൂസ് ഖാനാണ് കുറ്റവാളി.
വെസ്റ്റ് യോർക്ക് ഷയറിലെ ബ്രാഡ്ഫോഡിൽ 2022 ജൂലായിലായിരുന്നു സംഭവം. ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സോമയ്യയെ അവരുടെ വീടിനടുത്ത് നിന്ന് ഒരു മൈൽ ദൂരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരാഴ്ചയിലേറെ നീണ്ട വിപുലമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കൊലപാതകിയെ കണ്ടെത്തിയത്. നെഞ്ചിൽ തുളച്ചു കയറിയ മൂർച്ചയേറിയ 11 സെ. മീറ്റർ നീളം വരുന്ന ഉപകരണമുപയോഗിച്ചുള്ള ആക്രമണത്തിലാണ് യുവതിക്ക് ജീവൻ നഷ്ടമായത്.
ഇതിനു മുമ്പും ഇയാൾ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. 2016 ൽ സ്വന്തം മകളെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനായിരുന്നു കേസ്. കഴുത്തിൽ കത്തി അമർത്തിയ ശേഷം കഴുത്തറുക്കുമെന്നായിരുന്നു ഭീഷണി. അതിന് ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പ്രോസിക്യൂട്ടർ അറിയിച്ചു.
സഹോദരിയുടെ മകളെ കൊലപ്പെടുത്തിയെന്ന കുറ്റം നിഷേധിച്ചെങ്കിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ബ്രാഡ്ഫോഡ് ക്രൗൺ കോടതി വിധി പ്രസ്താവിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
സൊമയ്യബീഗം ബ്രാഡ്ഫോഡിൽ മുത്തശ്ശിയോടൊപ്പമായിരുന്നു താമസം. 16 വയസിൽ സോമയ്യയക്ക് പിതാവ് യാസീൻ ഖാൻ പാകിസ്ഥാനിൽ വച്ച് വിവാഹാലോചന നടത്തിയിരുന്നു. ആ വിവാഹം നടത്തണമെന്ന നിർബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇവർ താമസിക്കുന്ന വീടിന്റെ മൂന്ന് ബെഡ്റൂമുകളുടെയും ഡ്യൂപ്ളിക്കേറ്റ് താക്കോൽ കഴിഞ്ഞ ജൂണിൽ മുഹമ്മദ് ഉണ്ടാക്കി. സോമയ്യയെ മുറിയിലിട്ട് ക്രൂരമായി ആക്രമിച്ചാണ് മുഹമ്മദ് കൊലപ്പെടുത്തിയത്. തുടർന്ന് ചതുപ്പിൽ മൃതദേഹം കൊണ്ടിടുകയായിരുന്നു. തെളിവു നശിപ്പിക്കാനായി സോമയ്യയുടെ മൊബൈൽ ഫോൺ കുറച്ചു ദൂരെയുള്ള വേസ്റ്റ് ബിന്നിൽ കൊണ്ടിട്ടു.
11 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുമ്പോഴേക്കും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയിരുന്നു. ബ്രാഡ്ഫോഡിലെ ഫിറ്റ്സ്‌വില്യം സ്ട്രീറ്റിലെ ഡമ്പിംഗ് ഗ്രൗണ്ടിനടുത്തുള്ള ചതുപ്പിൽ ചാക്കിൽ പൊതിഞ്ഞ് ചരട് കെട്ടിവരിഞ്ഞാണ് ഇട്ടിരുന്നത്. കൊലപാതകം എങ്ങനെ നടന്നുവെന്ന് കണ്ടെത്താനാവാത്ത വിധം അഴുകിയിരുന്നു. സോമയ്യയുടെ നെഞ്ചിൽ മുഹമ്മദ് കുത്തിയിറക്കിയ മൂർച്ചയുള്ള വസ്തു ശ്വാസകോശം തുളച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു. തെളിവിനായി മുഹമ്മദ് മൃതദേഹം വലിച്ചിഴച്ച് കൊണ്ടിടുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |