വാഷിംഗ്ടൺ: ചൊവ്വാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. മാൻഹട്ടൻ ഡിസ്ട്രിക്‌ട് അറ്റോർണി ഓഫീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്ന് പറഞ്ഞ ട്രംപ്, അനുകൂലികൾക്ക് പ്രതിഷേധാഹ്വാനം നൽകി.
പോൺ താരം സ്റ്റോമി ഡാനിയൽസുമായി ട്രംപിനുണ്ടായിരുന്ന ബന്ധം കേന്ദ്രീകരിച്ചാണ് മാൻഹട്ടൻ ഡിസ്ട്രിക്‌ട് അറ്റോർണി ഓഫീസ് അന്വേഷണം നടത്തുന്നത്. ബന്ധം പുറത്തറിയാതിരിക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപ് സ്റ്റോമിയ്ക്ക് 130,000 ഡോളർ അഭിഭാഷകൻ വഴി നൽകിയെന്നാണ് ആരോപണം. കേസിൽ ട്രംപിനെ പ്രതിയാക്കണോ എന്ന ആലോചനയിലാണ് പ്രോസിക്യൂട്ടർമാർ.
കുറ്റംചുമത്തിയാൽ ക്രിമിനൽ നടപടി നേരിടുന്ന ആദ്യ മുൻ പ്രസിഡന്റാകും ട്രംപ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച ട്രംപ് സ്റ്റോമിയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. യു.എസിൽ 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മത്സരിക്കാനുള്ള പ്രചാരണങ്ങൾ ട്രംപ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായ ആദ്യ റാലി 25ന് ടെക്സസിൽ നടക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
' ഞാൻ തിരിച്ചെത്തി " !
രണ്ട് വർഷത്തെ വിലക്ക് നീങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ തിരിച്ചെത്തി ഡൊണാൾഡ് ട്രംപ്. 2016ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചെറു വീഡിയോ ' ഞാൻ തിരിച്ചെത്തി " എന്ന അടിക്കുറിപ്പോടെ പങ്കുവച്ചാണ് ട്രംപ് യൂട്യൂബിലേക്കും ഫേസ്ബുക്കിലേക്കും വീണ്ടെമെത്തിയത്.
കാപിറ്റൽ ആക്രമണ പശ്ചാത്തലത്തിൽ 2021 ജനുവരിയിലാണ് ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ ' ട്രൂത്ത് സോഷ്യൽ " എന്ന പേരിൽ സ്വന്തമായി സോഷ്യൽ മീഡിയ ആപ്പ് ട്രംപ് തുടങ്ങി. ട്രംപിന്റെ ട്വിറ്റർ വിലക്ക് നവംബറിൽ നീക്കിയിരുന്നു. എന്നാൽ ട്രംപ് ട്വീറ്റുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |