നെയ്റോബി : പ്രശസ്ത ഹോളിവുഡ് ചിത്രം ' ഹോട്ടൽ റുവാൻഡ"യ്ക്ക് പ്രചോദനമായ പോൾ റസെസബാഗിന ജയിൽ മോചിതനായി. റുവാൻഡയിൽ 1994ൽ ഉണ്ടായ വംശഹത്യയിൽ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി ലോകശ്രദ്ധ നേടിയ 68കാരനായ അദ്ദേഹത്തെ വെള്ളിയാഴ്ച ജയിലിൽ നിന്ന് റുവാൻഡയുടെ തലസ്ഥാനമായ കിഗാലിയിലുള്ള ഖത്തർ അംബാസഡറുടെ വസതിയിലേക്ക് മാറ്റിയെന്നാണ് വിവരം.
യു.എസ് എംബസി പ്രതിനിധിയും അദ്ദേഹത്തെ അനുഗമിച്ചെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് റുവാൻഡൻ അധികൃതരുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ബെൽജിയൻ പൗരത്വമുള്ള പോൾ യു.എസിൽ സ്ഥിരതാമസമാണ്.
ലോകത്തെ ഞെട്ടിച്ച റുവാൻഡയിലുണ്ടായ വംശീയ കലാപത്തിൽ 1,200 പേരെയാണ് പോൾ രക്ഷിച്ചത്. ഹുടു, ടുട്സി വിഭാഗങ്ങൾക്കിടയിൽ വംശീയകലാപം രൂക്ഷമായിരിക്കെ താൻ മാനേജരായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ആയിരത്തിലേറെ ടുട്സി വിഭാഗക്കാരെ അദ്ദേഹം ഒളിപ്പിച്ചിരുന്നു. കലാപത്തിൽ 8 ലക്ഷത്തോളം ടുട്സിക്കാർ വംശീയഹത്യയ്ക്കിരയായെന്നാണ് റിപ്പോർട്ട്.
ഭീകരബന്ധം ആരോപിച്ച് പോളിനെ 2020ലാണ് റുവാൻഡയിൽ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത വർഷം 25 വർഷം തടവിന് വിധിക്കപ്പെട്ടു. നിരവധി നിരോധിത സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും റുവാൻഡ ആരോപിച്ചിരുന്നു. സർക്കാരിന്റെ കടുത്ത വിമർശകനായ അദ്ദേഹം 1996ൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം വിവിധ രാജ്യങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |