ലണ്ടൻ : സഹോദരൻ വില്യം രാജകുമാരൻ തന്നെ കയ്യേറ്റം ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ഈ മാസം 10ന് പുറത്തിറങ്ങാനിരുന്ന ഹാരിയുടെ 'സ്‌പെയർ" എന്ന ആത്മകഥയുടെ സ്പാനിഷ് പതിപ്പ് കഴിഞ്ഞ ദിവസം വില്പനയ്ക്കെത്തിയതോടെ ഹാരിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു.
ഇതിൽ, ബ്രിട്ടീഷ് വ്യോമസേനയിൽ പൈലറ്റായിരിക്കെ അഫ്ഗാനിൽ താലിബാനെതിരെ നടത്തിയ ആക്രമണങ്ങളിൽ താൻ 25 ശത്രു പോരാളികളെ കൊലപ്പെടുത്തിയെന്ന ഹാരിയുടെ അവകാശവാദം വിവാദമായി. ചെസ് ബോർഡിലെ കരുക്കളെ വെട്ടുന്ന പോലെയായിരുന്നു അതെന്നും, അക്കാര്യത്തിൽ തനിക്ക് അഭിമാനമോ അപമാനമോ ഇല്ലെന്നും ഹാരി പുസ്തകത്തിൽ പറയുന്നു.
എന്നാൽ, യാതൊരു ഉത്തരവാദിത്വവുമില്ലാതെ നിരപരാധികളെ കൊന്നൊടുക്കിയ അധിനിവേശ സേനയുടെ കൈകളിൽ അഫ്ഗാനികൾ അനുഭവിച്ച ആഘാതത്തിന്റെ സൂഷ്മരൂപമാണ് ഹാരിയെന്ന് താലിബാൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. മരിച്ചവർ ചെസിന്റെ കരുക്കളല്ല, പകരം മനുഷ്യരായിരുന്നെന്ന് താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു.
സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ദൗത്യ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഹാരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചത്. വെളിപ്പെടുത്തൽ ഹാരിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചെന്നും അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണി ഉയർത്തിയേക്കുമെന്നും മുൻ ബ്രിട്ടീഷ് കമാൻഡർ റിച്ചാർഡ് കെംപ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |