റിയാദ്: വിക്കിപീഡിയയിൽ സൗദി അറേബ്യൻ ഭരണകൂടത്തിന്റെ ഏജന്റുമാർ നുഴഞ്ഞുകയറി ഉള്ളടക്കം നിയന്ത്രിക്കാൻ ശ്രമിച്ചെന്ന് ആരോപണം. സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വാഷിംഗ്ടൺ ആസ്ഥാനമായി സ്ഥാപിച്ച ഡോൺ, ബെയ്റൂട്ട് ആസ്ഥാനമായുള്ള സ്മെക്സ് എന്നീ ഡിജിറ്റൽ അവകാശ സംഘടനകളുടേതാണ് ആരോപണം.
മേഖലയിൽ വിക്കിപീഡിയ ടീമിന്റെ ഉന്നത റാങ്കുകളിലേക്ക് സൗദി ഭരണകൂടം നുഴഞ്ഞുകയറ്റം നടത്തിയെന്ന് മാതൃ കമ്പനിയായ വിക്കിമീഡിയ ഫൗണ്ടേഷന്റെ അന്വേഷണം ശരിവയ്ക്കുന്നതായും ഇവർ ആരോപിച്ചു. വിശ്വസനീയമായ ചില ഉറവിടങ്ങളാണ് തങ്ങൾക്ക് ഈ വിവരങ്ങൾ നൽകിയതെന്നും ഇവർ പറയുന്നു. എന്നാൽ, ആരോപണം വിക്കിമീഡിയ നിഷേധിച്ചു.
സൗദി സർക്കാർ വിക്കിപീഡിയയിൽ നുഴഞ്ഞുകയറിയതായി അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് വിക്കിമീഡിയ അറിയിച്ചു. എന്നാൽ ചില പ്രത്യേക താത്പര്യങ്ങളോടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുകയും സുരക്ഷ്യ്ക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്തതിന് തങ്ങൾ വിലക്കേർപ്പെടുത്തിയ മിഡിൽഈസ്റ്റിലെ 16 ഉപഭോക്താക്കളിൽ സൗദി പൗരന്മാരും ഉണ്ടാകാമെന്ന് വിക്കിമീഡിയ വ്യക്തമാക്കി.
ഏതാനും ഉപഭോക്താക്കൾ അവരുമായി ബന്ധമുള്ള ചില ബാഹ്യകക്ഷികളുടെ ലക്ഷ്യത്തിനായി വിക്കിപീഡിയ പ്ലാറ്റ്ഫോമിൽ ഏകോപിതമായ എഡിറ്റിംഗ് നടത്തിയിരുന്നെന്ന് വിക്കിമീഡിയ കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ആരോപണങ്ങളിൽ സൗദി സർക്കാർ പ്രതികരിച്ചിട്ടില്ല.
അതേ സമയം, നുഴഞ്ഞുകയറ്റ ശ്രമത്തിന് വിസമ്മതിച്ച വിക്കിപീഡിയയിലെ രണ്ട് അഡ്മിനിസ്‌ട്രേറ്റർമാരെ സൗദി ഭരണകൂടം തടവിലാക്കിയെന്നും അവകാശ സംഘടനകൾ ആരോപിച്ചു. ഒരാളെ 32 വർഷത്തേക്കും മറ്റൊരാളെ 8 വർഷത്തേക്കുമാണ് തടവിലാക്കിയതെന്നും ഇവർ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |