SignIn
Kerala Kaumudi Online
Friday, 19 April 2024 2.17 PM IST

വിദേശ വിദ്യാർത്ഥികളുടെ വിസാ നയം മാറ്റാൻ യു.കെയിൽ നീക്കമെന്ന് റിപ്പോർട്ട്

uk

ലണ്ടൻ : യു.കെയിൽ പഠനം പൂർത്തിയാക്കി ആറ് മാസത്തിനുള്ളിൽ ജോലി കണ്ടെത്താൻ കഴിയാത്ത വിദേശ വിദ്യാർത്ഥികൾ അതത് രാജ്യത്തേക്ക് മടങ്ങേണ്ടി വന്നേക്കുമെന്ന് ആശങ്ക. വിദേശ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് - സ്റ്റഡി വിസയുടെ സമയപരിധി വെട്ടിക്കുറക്കാനുള്ള ആലോചനയിലാണ് യു.കെ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാൻ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം സുവെല്ലയോ യു.കെ ഭരണകൂടമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യു.കെ ഗ്രാജുവേറ്റ് വിസയിൽ ഏതാനും മാറ്റങ്ങൾ സുവെല്ല മുന്നോട്ട് വച്ചിട്ടുള്ളതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് കുടിയേറ്റം ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് സുവെല്ലയുടെ നീക്കം. എന്നാൽ നിർദ്ദേശങ്ങളോട് യു.കെയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് എതിർപ്പാണ്. വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള ഉയർന്ന ഫീസുകളെ ആശ്രയിക്കുന്ന സർവകലാശാലകൾക്ക് നീക്കം തിരിച്ചടിയാകും.

നിലവിലെ നിയമ പ്രകാരം, ഗ്രാജുവേറ്റ് വിസയുള്ള ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താൻ രണ്ട് വർഷം വരെ യു.കെയിൽ തുടരാം. എന്നാൽ ഇത് ആറ് മാസമാക്കണമെന്നാണ് സുവെല്ലയുടെ അഭിപ്രായം. നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ പഠനം പൂർത്തിയാക്കുന്നവർ ആറ് മാസത്തിനുള്ളിൽ രാജ്യം വിടണം. അല്ലെങ്കിൽ അതിന് മുന്നേ ജോലി കണ്ടെത്തി വർക്ക് വിസയ്ക്ക് അപേക്ഷിക്കണം.

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ഗുണനിലവാരം കുറഞ്ഞ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും അവരുടെ ആശ്രിതർക്കും നിയന്ത്രണം ഏർപ്പെടുത്താനും സർക്കാരിനുള്ളിൽ ആവശ്യം ഉയർന്നിരുന്നു.

കുടിയേറ്റം കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സുവെല്ല ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ ഏറിയ പങ്കും ഇന്ത്യൻ കുടിയേറ്റക്കാരാണെന്ന് സുവെല്ല കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ ആശ്രിതരെ ഒപ്പം കൂട്ടുന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

അതേ സമയം, വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എതിരാണ്. യു.കെയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം റെക്കാഡ് വർദ്ധനയാണുണ്ടായത്.

 ജോലി സമയം കൂട്ടാൻ നീക്കം

അതിനിടെ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി ജോലി സമയം ആഴ്ചയിൽ 30 മണിക്കൂർ ആയി ഉയർത്താൻ യു.കെ ആലോചിക്കുന്നതായി റിപ്പോർട്ട്. വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് വിദ്യാർത്ഥികളുടെ പാർട്ട് ടൈം ജോലി സമയത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം സൂചിപ്പിച്ചു. നിലവിൽ ഏകദേശം 6,​80,​000 വിദേശ വിദ്യാർത്ഥികൾ യു.കെയിലുണ്ട്. ഇവർക്ക് പഠനത്തോടൊപ്പം ആഴ്ചയിൽ പരമാവധി 20 മണിക്കൂ‌ർ ജോലി ചെയ്യാം.

 കഴിഞ്ഞ വർഷത്തെ കണക്കുകൾ

 നിലവിൽ യു.കെയിലെ വിദേശ വിദ്യാർത്ഥികൾ - 6,​80,​000

 രാജ്യത്ത് കഴിഞ്ഞ വർഷം എത്തിയ കുടിയേറ്റക്കാർ - 11 ലക്ഷം

 ഇതിൽ വിദേശ വിദ്യാർത്ഥികൾ - 4,​76,​000

 വിദേശ വിദ്യാർത്ഥികളിൽ മുന്നിൽ - ഇന്ത്യ

 ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ - 1,​61,000

 ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ ആശ്രിതർ - 33,240

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.