മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാരംഗത്തെയും സാംസ്കാരികരംഗത്തെയും പ്രമുഖരടക്കം നിരവധിയാളുകളെത്തി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സിനിമാ നിർമാതാക്കളായ എം രഞ്ജിത്ത്, സുരേഷ് കുമാർ, നടൻമാരായ സുരേഷ് കൃഷ്ണ, സന്തോഷ് കെ നായർ, മുൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുടവൻമുകളിലെ വീട്ടിൽ ഇന്ന് രാവിലെ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാണ് അമ്മയ്ക്കും അന്ത്യവിശ്രമം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി എളമക്കരയിലെ വസതിയിലാണ് അന്തരിച്ചത്. ഇന്നലെ രാത്രി റോഡുമാർഗം മൃതദേഹം തിരുവനന്തപുരത്തെ മുടവൻമുകളിലെ വസതിയിലെത്തിക്കുകയായിരുന്നു. പത്തരയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് പുലർച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് എളമക്കരയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി, മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരെത്തിയിരുന്നു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ മോഹൻലാല്‍ ആഘോഷമാക്കിയിരുന്നു. മേജർ രവി, ആന്റണി പെരുമ്പാവൂർ, തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ എളമക്കരയിലെ വീട്ടിൽവച്ചായിരുന്നു ആഘോഷം നടന്നത്.