ആടിയുലഞ്ഞ് വെടിനിറുത്തൽ : ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തം, ഇറാൻ - യു.എസ് ധാരണ തുലാസിൽ
ടെഹ്റാൻ: ബുധനാഴ്ച നിലവിൽ വന്ന 14 ദിവസത്തെ ഇറാൻ-യു.എസ് വെടിനിറുത്തൽ ഏതുനിമിഷവും തകർന്നേക്കാമെന്ന് ആശങ്ക. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ തുടരുന്ന പ്രഹരം അവസാനിപ്പിച്ചില്ലെങ്കിൽ വെടിനിറുത്തലിൽ നിന്ന് പിന്മാറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കാൻ സജ്ജമാണെന്നും അറിയിച്ചു. ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരിച്ചടിച്ചു.
വെടിനിറുത്തൽ ധാരണയിൽ എത്തിയശേഷം 270ലേറെ പേരാണ് ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ള മേധാവി നയീം കാസിമിന്റെ പേഴ്സണൽ സെക്രട്ടറിയും അനന്തരവനുമായ അലി യൂസഫ് ഹാർഷി അടക്കം നിരവധി കമാൻഡർമാരെ വധിച്ചു. തലസ്ഥാനമായ ബെയ്റൂട്ടിലെ ആശുപത്രികൾ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞു.
അതേ സമയം, സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ സംഘം ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തും. നാളെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ സംഘവുമായി ചർച്ച നടത്തും. ലെബനനിലെ വെടിനിറുത്തൽ ഇറാൻ ഉന്നയിക്കും. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇന്നലെ ഇറാന്റെ വ്യോമാക്രമണങ്ങളുണ്ടായില്ല എന്നത് ആശ്വാസമായി.
# തുറന്നിട്ടും തുറക്കാതെ ഹോർമുസ് !
ഹോർമുസ് കടലിടുക്ക് ഇറാൻ ബുധനാഴ്ച തുറന്നിരുന്നെങ്കിലും ലെബനനിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വീണ്ടും അടച്ചു. എന്നാൽ, ശത്രുക്കപ്പലുകൾ (യു.എസ്, ഇസ്രയേൽ ബന്ധമുള്ളവ) ഒഴികെയുള്ളവ റെവല്യൂഷണറി ഗാർഡിന്റെ അനുവാദത്തോടെ കടന്നുപോകുന്നുണ്ട്. ഇത്തരം കപ്പലുകൾക്ക് സഞ്ചരിക്കാനായി നേവൽ മൈനുകൾ ഇല്ലാത്ത സുരക്ഷിത പാത ചിത്രീകരിക്കുന്ന മാപ്പ് റെവല്യൂഷണറി ഗാർഡ് പുറത്തുവിട്ടു. ഒരു ദിവസം പരമാവധി 15 കപ്പലുകളെ കടത്തിവിടും. ഹോർമുസ് അടച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ കുറഞ്ഞത് ഒമ്പത് കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ട്.
# വെടിനിറുത്തൽ
ലംഘനമെന്ന്
1. ലെബനനിലെ ഇസ്രയേൽ ആക്രമണം വെടിനിറുത്തൽ ലംഘനമെന്ന് ഇറാൻ. ലെബനൻ വെടിനിറുത്തൽ ധാരണയുടെ ഭാഗമല്ലെന്ന് യു.എസ്. വെടിനിറുത്തൽ ലെബനനിലും ബാധകമാക്കണമെന്ന് ബ്രിട്ടനും ഫ്രാൻസും.
2. ലെബനനിലെ ആക്രമണം നിറുത്താതെ അന്തിമ കരാറിന് തയ്യാറാകില്ലെന്ന് ഇറാൻ. കരാർ പൂർണ്ണമായും പാലിക്കുന്നതുവരെ യു.എസ് സേന ഇറാന് ചുറ്റുമുണ്ടാകുമെന്നും മറിച്ചായാൽ ആക്രമണം തുടങ്ങുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
# ട്രംപിന്റെ പ്രഖ്യാപനങ്ങൾ പാളി
വിജയം നേടിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുദ്ധത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ യു.എസ് നേടിയിട്ടില്ല:
അയൽരാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ കഴിവ് ഇല്ലാതാക്കും
ആണവശേഷി നശിപ്പിക്കും
ഭരണകൂടമാറ്റം
മിസൈൽ ശേഖരം തുടച്ചുനീക്കും
ഹോർമുസിൽ കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയില്ലാതെ സഞ്ചാരം ഉറപ്പാക്കും
``ഇസ്രയേൽ വെടിനിറുത്തൽ കരാറും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു.``
- ജോസ് മാനുവൽ ആൽബെറസ്,
വിദേശകാര്യ മന്ത്രി, സ്‌പെയിൻ