വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പത്തോളം പേർക്ക് പരുക്ക്
രാജാക്കാട്: കുത്തുങ്കലിന് സമീപം വട്ടക്കണ്ണിപാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് പത്തോളം പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 10 നാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള 22 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബസ് വട്ടക്കണ്ണിപാറയിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറിയത്. ഇവിടെയുണ്ടായിരുന്ന ഒരു മരത്തിൽ ബസ് ഇടിച്ചു നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നാട്ടുകാരുടെ നേതൃത്വത്തിൽ ബസ്സിൽ ഉണ്ടായിരുന്ന വരെ രാജാക്കാട് ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പരിക്കേറ്റ ഡ്രൈവർ ആനന്ദ് (36), യാത്രക്കാരായ ആമിനാബീവി (60), പർവിൻ ബാനു (48) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്നപ്പോൾ അതിന്റെ ചീളുകൾ പതിച്ചാണ് മുൻഭാഗത്തിരുന്ന യാത്രക്കാർക്ക് പരിക്കേറ്റത്. കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ മൈലാടുംപാറ കുത്തുങ്കൽ റോഡിൽ വട്ടക്കണ്ണിപാറയ്ക്കും കുത്തുങ്കലിനും ഇടയിൽ നിരവധി വാഹനാപകടങ്ങളാണ് ഇതുവരെ ഉണ്ടായത്.