മദ്യപാനത്തിന് ചെലവ് കൂടും; സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ആവശ്യവുമായി കമ്പനികള്‍

Thursday 07 May 2026 8:34 PM IST

ഇന്ത്യയിലെ മദ്യ വ്യവസായികള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വിലവര്‍ദ്ധനവ് എന്ന ആവശ്യം ഉന്നയിച്ച് രംഗത്ത്. അസംസ്‌കൃത വസ്തുക്കളുടേയും പാക്കിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ വന്ന ചെലവിലെ വര്‍ദ്ധനയുമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നില്‍. അതോടൊപ്പം തന്നെ ഗതാഗത ചെലവില്‍ വന്ന വര്‍ദ്ധനവും കമ്പനികളെ വലയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ കമ്പനികള്‍ക്ക് നേരിട്ട് വില വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് മദ്യവിലയിലെ നിയന്ത്രണം. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പാക്കേജിംഗ് ഉത്പന്നങ്ങളുടെ പ്രതിസന്ധിക്ക് പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വലിയ കാരണമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബവ്റിജസ് കമ്പനീസ് (CIABC), ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (BAI) തുടങ്ങിയ സംഘടനകളാണ് സംസ്ഥാനങ്ങളോട് മദ്യവില 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ചരക്കുകപ്പല്‍ ഗതാഗത ചെലവും ഇന്‍ഷുറന്‍സ് ചെലവും കൂടിയതും അവര്‍ ചൂണ്ടിക്കാട്ടി.

ബിയര്‍, വിസ്‌കി, സ്പിരിറ്റ്സ് എന്നിവയ്ക്കും വിദേശ ആശ്രിതമായ നിരവധി പാക്കേജിംഗ്-പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണ്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഈ മേഖലയെ ബാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്ലാസ് ബോട്ടിലുകള്‍, അലുമിനിയം കാനുകള്‍, കാര്‍ട്ടണ്‍, പേപ്പര്‍ ബോര്‍ഡുകള്‍ എന്നിവയില്‍ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവ് ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രൂവറി മുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വരെ ഉല്‍പ്പന്നം എത്തിക്കുന്ന ചെലവില്‍ വലിയ വര്‍ദ്ധനയുണ്ടായെന്നാണ് കമ്പനികളുടെ വാദം.

അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയുടെ ചെലവ് വര്‍ദ്ധിക്കുമ്പോള്‍ അത് മദ്യം നിര്‍മിച്ച് പാക്ക് ചെയ്ത് ഗതാഗത മാര്‍ഗങ്ങളിലൂടെ വില്‍പ്പനയ്ക്ക് എത്തിക്കുന്നതിലെ ചെലവില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇത് കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. ഇതോടെയാണ് വില വര്‍ദ്ധിപ്പിക്കണം എ്ന്ന ആവശ്യം സംഘടകള്‍ ഉന്നയിക്കുന്നത്.