രാജി വച്ചില്ല, മമതയെ പുറത്താക്കി ; ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ
കൊൽക്കത്ത: തിരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയി്ട്ടും രാജി വയ്ക്കാൻ വിസമ്മതിച്ച തൃണമൂൽ നേതാവ് മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകി പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു, ഭരണഘടനയുടെ ആർട്ടിക്കിൾ 174ലെ രണ്ടാം വകുപ്പ് പ്രകാരം ഗവർണറടെ അധികാരം ഉപയോഗിച്ച് ബംഗാൾ നിയമസഭ പിരിച്ചുവിടുന്നതായി ലോക്ഭവൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2026 മേയ് 7 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പിരിച്ചുവിട്ടിരിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 172 പ്രകാരം, അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞതിന് ശേഷം നിയമസഭ പിരിച്ചുവിടുകയും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ മന്ത്രിസഭയ്ക്ക് താൽക്കാലിക പദവിയിൽ തുടരുകയും ചെയ്യാം. എന്നാൽ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു, അതേസമയം മമതയെ പൂർണ്ണമായും പുറത്താക്കണമെന്നും കാവൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കരുതെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളിലെ ബി.ജെ.പിയുടെ വിജയം വോട്ടുകൾ കൊള്ളയടിച്ചും ഇ.വി.എം കൃത്രിമത്വത്തിന്റെയും ഫലമാണെന്ന് ആരോപിച്ചാണ് മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതിരുന്നത്. തൃണമൂൽ സർക്കാരിനെ താഴെയിറക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുമായി ഒത്തുകളിച്ചുവെന്നും ബി.ജെ.പി 'അധാർമികമായി' വിജയിച്ചുവെന്നും മമത ആരോപിച്ചിരുന്നു.