ജില്ലാ ആശുപത്രി ഹൈടെക് സമുച്ചയം മണ്ണ് നീക്കത്തിൽ കുഴഞ്ഞ് നിർമ്മാണം

Sunday 10 May 2026 12:30 AM IST

നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ ഇടമില്ല

കൊല്ലം: ജില്ലാ ആശുപത്രിയിലെ പുതിയ ഹൈടെക് സമുച്ചയ നിർമ്മാണം, നീക്കുന്ന മണ്ണ് നിക്ഷേപിക്കാൻ ഇടമില്ലെന്ന കാരണത്താൽ നിലച്ചിട്ട് നാലു മാസം. നെടുങ്ങോലം താലൂക്ക് ആശുപത്രി വളപ്പിൽ ഒഴി‌ഞ്ഞുകിടക്കുന്ന സ്ഥലത്ത് മണ്ണ് നിക്ഷേപിക്കാൻ അനുമതിയായെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് പ്രതിസന്ധിയായി.

വാർഡ് ടവർ, ഡയഗ്നോസ്റ്റിക് ബ്ലോക്ക്, യൂട്ടിലിറ്റി ബ്ലോക്ക് എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളായാണ് ജില്ലാ ആശുപത്രിയിലെ പുതിയ സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നത്. ഇതിൽ ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമ്മാണം രണ്ടാംഘട്ടമായാണ് ആദ്യം ആലോചിച്ചിരുന്നത്. മണ്ണ് നീക്കം പ്രതിസന്ധിയിലായതോടെ ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ പൈലിംഗും ആരംഭിച്ചു. മൂന്ന് കെട്ടിടങ്ങളുടെയും 154 പൈലുകൾ ജനുവരി ആദ്യം പൂർത്തിയായി. ബേസ്‌മെന്റ് റാഫ്റ്റിന്റെ നിർമ്മാണമാണ് അടുത്തഘട്ടമായി നടക്കുന്നത്. അതിന് വാർഡ് ടവറിന്റെ ഭൂഗർഭ നിലയ്ക്കായി അഞ്ചര മീറ്റർ ആഴത്തിൽ മണ്ണ് നീക്കണം. അതിന് പുറമേ പൈൽ നിർമ്മാണത്തിനായി കുഴിച്ചെടുത്ത മണ്ണും നീക്കണം.

മണ്ണ് ദേശീയപാത നിർമ്മാണത്തിന് നൽകാനായിരുന്നു ആദ്യ നീക്കം. പിന്നീട് ലേലം ചെയ്ത് വിൽക്കാൻ ശ്രമിച്ചു. രണ്ടും പരാജയപ്പെട്ടു. ഇതോടെയാണ് നെടുങ്ങോലം താലൂക്ക് ആശുപത്രി വളപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ, എതിർപ്പുയർത്തുന്നവരുമായി ചർച്ച നടത്താൻ ധാരണയായിട്ടുണ്ട്.

ഹൈടെക് സമുച്ചയം

 പത്ത് നില വാർഡ് ടവർ

 എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്

 മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്

 ആകെ പൈലുകൾ 154

 എസ്റ്റിമേറ്റ് തുക: ₹ 142 കോടി

 കെട്ടിടനിർമ്മാണ കരാർ: ₹ 132 കോടി

 നിർമ്മാണം തുടങ്ങിയിട്ട് രണ്ട് വർഷം

 മാറ്റേണ്ടത് 15000 എം ക്യൂബ് മണ്ണ്

കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ മണ്ണ് നീക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ധാരണയായിട്ടുണ്ട്

ജില്ലാ ആശുപത്രി അധികൃതർ