വ്യാജരേഖകൾ നിർമ്മിച്ച് അവയവ കച്ചവടം: ഏജന്റുമാർ പിടിയിൽ

Sunday 10 May 2026 12:34 AM IST

കൊല്ലം: സാമ്പത്തിക ലാഭത്തിനായി വ്യാജ രേഖകൾ നിർമ്മിച്ച് അവയവ കച്ചവടം നട ത്തിയ സംഭവത്തിൽ ഏജന്റുമാരായി പ്രവർത്തിച്ച പ്രതികൾ അറസ്റ്റിൽ. മൊബൈൽ ഫോണും വ്യാജ ആധാർ കാർഡുകളും ഉൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു.

കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്ന് വടക്കേവിള ദർശന നഗർ 226 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിർദ്ദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം നൽകിയ വിനോദ് എന്ന യുവാവിനേയും അറസ്റ്റ് ചെയ്യ്‌തിട്ടുണ്ട്. വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധ അവയവ കച്ചവടം നടക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഏജന്റ് ശ്രീജയുടെ കല്ലുംതാഴം വലിയമാടത്തുള്ള വീട്ടിൽ കിളികൊല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് സുപ്രധാന തെളിവുകൾ ലഭിച്ചത്. ശ്രീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ എറണാകുളത്ത് നടന്ന അവയവ കച്ചവടത്തിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചു. ഇതോടെയായിരുന്നു അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ഏജന്റായി പ്രവർത്തിച്ച സുധീറിനെ പറ്റിയും അവയവം നൽകിയ യുവാവിനെ പറ്റിയും വിവരം ലഭിച്ചത്. പിന്നീട് ഇവരേയും അറസ്റ്റ് ചെയ്തു.

ഈ കേസിലെ മുഖ്യ പ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജിബ് കല്ല് ഉൾപ്പ ടെയുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ, ഇൻസ്പെക്‌ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാൽ, അംബു, സി.പി.ഒമാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.