ട്രെയിനിൽ കുട്ടിയ്ക്ക് രക്ഷയായത് വീണയുടെ ഇടപെടൽ
കൊല്ലം: ട്രെയിനിൽ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടാനും കുട്ടിയെ രക്ഷിക്കാനും വഴിയൊരുക്കിയതിന്റെ സംതൃപ്തിയിൽ കൊട്ടാരക്കര കോട്ടാത്തല വിപിൻ ഭവനിൽ വി.എസ്.വീണ (34). അമ്മയ്ക്കൊപ്പം തിരുനൽവേലിക്ക് പോവുകയായിരുന്നു വീണ. എൻജിന് തൊട്ടുപിന്നിലായുള്ള രണ്ടാമത്തെ ബോഗിയിൽ കൊട്ടാരക്കരയിൽ നിന്നാണ് ഇവർ കയറിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഇരുന്ന സാനിഷ് സ്ഥലമൊരുക്കി ഇരിക്കാൻ പറഞ്ഞു. തെന്മല എത്തിയപ്പോൾ വീണ ചെറിയ മയക്കത്തിലായി. ഈ സമയത്ത് വീണയുടെ കാലിൽ സാനിഷ് അസ്വാഭാവികമായി തൊട്ടു. ആവർത്തിച്ചപ്പോൾ പ്രതികരിച്ചു. പിന്നീട് ഉറങ്ങിയില്ല. അത് കുട്ടിയുടെ രക്ഷയ്ക്ക് കാരണമായി.
പുലർച്ചെ ഒന്നേമുക്കാലോടെ മറ്റെല്ലാവരും ഉറങ്ങിയപ്പോൾ സാനിഷ് എഴുന്നേറ്റ് പിന്നിലേക്ക് പോയി. അവിടെ തറയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ എടുത്തുകൊണ്ട് വന്നു. ബെഡ് ഷീറ്റോടെയാണ് കുട്ടിയെ കൊണ്ടുവന്നത്.സംശയം തോന്നിയ വീണ
അടുത്തിരുന്ന തമിഴ്നാട്ടുകാരനോട് ആ കുട്ടി സാനിഷിന്റെ ആണോയെന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞതോടെ സംശയം ഇരട്ടിച്ചു. വീണ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയിൽ നിന്ന് ബെഡ് ഷീറ്റെടുത്ത് വീണ കാണാത്തവിധം മറച്ചു. എന്നിട്ടാണ് കുട്ടിയെ ഉപദ്രവിച്ചത്. അതോടെ വീണ പ്രതികരിച്ചു,ബഹളം കേട്ട് മറ്റുള്ളവർ ഉണർന്നു. കുട്ടിയുടെ രക്ഷിതാക്കളും ഉണർന്ന് അടുത്തെത്തി. സാനിഷിനെ അറിയില്ലെന്ന് പറഞ്ഞതോടെ കുട്ടിയെ അയാൾ ഉപദ്രവിച്ച വിവരം വീണ വെളിപ്പെടുത്തി. വീഡിയോ കാണിച്ചതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു. വീണ പൊലീസിന് വീഡിയോ കൈമാറിയിട്ടുണ്ട്.
സാനിഷിന്റെ പെരുമാറ്റം ആദ്യമേ സംശയത്തിനിടയാക്കി. അതുകൊണ്ടാണ് വീഡിയോ എടുത്തത്. കുട്ടിയെ വല്ലാതെ ഉപദ്രവിച്ചു. സഹികെട്ട് ഞാൻ ഒരു തവണ അയാളുടെ മുഖത്ത് അടിയും കൊടുത്തു.
വി.എസ്.വീണ