കള്ളനോട്ട് കേസിലെ പ്രതി  28 വർഷത്തിന് ശേഷം പിടിയിൽ

Saturday 16 May 2026 8:28 AM IST

ആലപ്പുഴ: ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിലെ പ്രതി 28 വർഷത്തിന് പിടിയിലായി. മൂന്നാം പ്രതി രാജേഷ് രാമചന്ദ്രനെയാണ് (52) തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. വിദേശത്ത് നിന്ന് എത്തിയപ്പോൾ വിമാനത്താവള അതോറിട്ടി വിവരം അറിയിക്കുകയും തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സി.പി.ഒ ലിജിമോൻ എന്നിവർ പ്രതിയെ പിടികൂടുകയായിരുന്നു.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. 1998 ജൂൺ 29ന് ചെങ്ങന്നൂർ വില്ലേജിൽ മുണ്ടൻകാവ് മുറിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ലീല ഒഫ്സൈറ്റ് പ്രസ്സ് എന്ന സ്ഥാപനം റെയ്ഡ് നടത്തി 500 ദിർഹത്തിന്റെ 8762 കള്ളനോട്ടുകളും 100 രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ട് ഇന്ത്യൻ മുദ്രപത്രങ്ങളും കണ്ടെടുത്തിരുന്നു. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മയെയും രണ്ടാം പ്രതിയും മകനുമായ രാജീവ് കുമാറിനെയും നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മൂന്നാം പ്രതി രാജേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.