ആന്ധ്രാ മുൻ മുഖ്യമന്ത്രിയുടെ സഹോദരന്റെ മരണം, മുഖ്യപ്രതി സിബിഐ പിടിയിൽ; കൊലയിൽ ചില ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണം

Tuesday 03 August 2021 1:37 PM IST

ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡി (വൈ‌എസ്‌ആർ)യുടെ സഹോദരനും മുൻ മന്ത്രിയുമായ വെ.എസ് വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിന് കാരണക്കാരനായയാളെ സിബിഐ സംഘം പിടികൂടി. ഗോവയിൽ നിന്നാണ് കേസന്വേഷിക്കുന്ന സിബിഐ സംഘമാണ് സുനിൽ യാദവ് എന്നയാളെ പിടിച്ചത്. ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനുള‌ള നടപടികളായെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവേകാനന്ദ റെഡ്‌ഡിയെ സുനിൽ യാദവ് കൊലപ്പെടുത്തിയതിന് തെളിവുകൾ സിബിഐയ്‌ക്ക് ലഭിച്ചതായാണ് സൂചന. മുൻപ് ഇയാളെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷം ഇയാൾ കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കവെ പിടിയിലാകുകയായിരുന്നു.

2019 മാ‌ർച്ച് 15നാണ് വിവേകാനന്ദ റെഡ്‌ഡിയെ സ്വന്തം വീട്ടിനുള‌ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസന്വേഷിച്ച സംസ്ഥാനത്തെ സംഘത്തിൽ മകൾ സുനിത റെഡ്‌ഡി അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതിയെ സമീപിച്ചു. വിവേകാനന്ദ റെഡ്‌ഡിയുടെ സഹോദരന്റെ മകൻ മുഖ്യമന്ത്രിയായിട്ടും കേസ് മതിയായ വിധത്തിൽ അന്വേഷിക്കുന്നില്ലെന്നും സിബിഐയ്‌ക്ക് വിടുന്നില്ലെന്നും സുനിത ഹർജിയിൽ പറഞ്ഞു.

വൈകാതെ കോടതി നിർദ്ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിൽ മറ്റൊരു ബന്ധുവും കടപ്പ ലോക്‌സഭാംഗവുമായ വെ.എസ് അവിനാശ് റെഡ്‌ഡിക്കും വൈ.എസ് ഭാസ്‌കർ റെഡ്‌‌ഡിക്കും പങ്കുണ്ടെന്നായിരുന്നു സുനിത പരാതിയിൽ പറഞ്ഞത്.