തലസ്ഥാനത്ത് സി പി എം നേതാവിന്റെ വീടിനുനേരെ ബോംബേറ്, ജനലുകൾ വെട്ടിപ്പൊളിച്ചു, ഭാര്യയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് സി പി എം നേതാവിന്റെ വീടിനുനേരെ ഗുണ്ടാ ആക്രമണം. സി പി എം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. വാളുമായി ഗേറ്റ് ചവിട്ടിപ്പൊളിച്ചെത്തിയ അക്രമി സംഘം വാഹനങ്ങളും വീടും അടിച്ചു തകർത്തശേഷം നാടൻ ബോംബ് എറിയുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഗേറ്റും ജനലുകളും വാളുകൊണ്ട് വെട്ടിക്കീറുകയും ചെയ്തു. ഷിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരി മാഫിയയാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നുണ്ട്.