ബാറിലെ തർക്കത്തിന് പ്രതികാരം: പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി, മൂന്നുപേർ അറസ്റ്റിൽ

Monday 01 June 2026 10:56 AM IST

ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് 18 വയസുകാരിയെ കൊലപ്പെടുത്തി.വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസിയാണ് കൊല്ലപ്പെട്ടത്. യാൻസിയ്‌ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന പതിനേഴുവയസുകാരിയായ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ (21), ജോഷ്വാ (19), കിഷോർകുമാർ (19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ബാറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറിൽ നൃത്തംചെയ്യുന്നതിനിടെ ഇവിടെയുണ്ടായിരുന്ന പ്രതികളുടെ സംഘവുമായി വാക്കുതർക്കമുണ്ടായി. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ബാർ ജീവനക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ബാറിൽനിന്ന് പുറത്തിറങ്ങിയശേഷവും ഇരുസംഘവും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് രണ്ട് സംഘങ്ങളിലുള്ളവരും സ്ഥലത്തുനിന്ന് മടങ്ങി.

യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലും എതിർസംഘത്തിലുള്ള യുവാക്കൾ കാറിലുമായിരുന്നു ബാറിൽ നിന്നും മടങ്ങിയത്.വഴിയിൽവച്ച് യാൻസിയും സുഹൃത്തുക്കളും യുവാക്കളുടെ കാർ കണ്ടു. പിന്നാലെ ഇവർ കാറിന് നേരേ കല്ലെറിഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം കാറിൽ ഇവരെ പിന്തുടരുകയും സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.

തെറിച്ചുവീണ യാൻസി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. അതേസമയം, തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതിനാണ് നടപടി.