
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛനിൽ നിന്ന് ഒന്നരവയസുകാരൻ നേരിട്ടത് കൊടുംക്രൂരതയാണെന്ന് റിപ്പോർട്ട്. നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊലയാളി.
മരിച്ച കുട്ടിയുടെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തിലും മുറിവേറ്റിരുന്നു. കാലുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിനെ വിട്ട് കിട്ടാനുള്ള ശ്രമത്തിലായിരുന്നു കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ. കുഞ്ഞിനെ നൽകാമെന്ന് അഖിലയുടെ ബന്ധുക്കൾ ഉറപ്പ് നൽകിയിരുന്നെന്നും റിപ്പോർട്ടുണ്ട്. അഷ്കറിനെ കാണുമ്പോൾ കുഞ്ഞുകരയുമായിരുന്നുവെന്നും അഖിലയുടെ അമ്മ റീന പറഞ്ഞു.
ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞ് അല്പസമയത്തിനകം മരിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. നർത്തകിയായ അഖില കുറച്ചുനാളായി തമിഴ്നാട്ടിലായിരുന്നു. സംഭവദിവസം കുഞ്ഞും അഷ്കറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് അഷ്കറിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിലയെ തമിഴ്നാട്ടിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ അഷ്കർ സമ്മതിച്ചു.
അതേസമയം, അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പനവൂരിലെ വാടക വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ചുതകർത്തത്. ടാക്സി തൊഴിലാളിയായിരുന്നു അഷ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |