മഴപ്പേടിയിൽ കടുവാപാറയിലെ കുടുംബങ്ങൾ
പാലോട്: മീൻമുട്ടി ഡാമിനുവേണ്ടി മാറ്റിപ്പാർപ്പിച്ചവർക്ക് 18വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിനൽകിയില്ല. ചോർന്നൊലിക്കുന്ന കുടിലുകളിലായി നദീതീരത്തോട് ചേർന്ന് 9 കുടുംബങ്ങളാണ് കഴിയുന്നത്. 2006ൽ വാമനപുരം ആറിനു കുറുകേ ഡാം നിർമ്മിച്ച് മീൻമുട്ടി ജലവൈദ്യുത പദ്ധതി ആരംഭിക്കുമ്പോൾ കുടിയിറക്കപ്പെട്ടവരാണ് ഈ കുടുംബങ്ങൾ. ഇരുപതിലധികം കുടുംബങ്ങളിൽ നിന്നാണ് വസ്തു ഏറ്റെടുത്തത്.
വസ്തു വിട്ടുകൊടുക്കുന്നവർക്ക് സ്ഥലവും വീടും വച്ചു നൽകാമെന്ന് വൈദ്യുത വകുപ്പ് പറഞ്ഞതനുസരിച്ചാണ് ഇവർ ഡാം റിസർവോയറിനു സമീപത്ത് കൂരകൾ കെട്ടി മാറിയത്. ചിലർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് ലഭിച്ചു.
കുടിലുകളിൽ പലതും മഴക്കാലത്ത് ഇടിഞ്ഞു വീണു നശിച്ചു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂരപൊളിച്ച് അടക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ദേവകി അമ്മ താമസിക്കുന്നത് വൈദ്യുതി ലഭിക്കാത്ത, ഇടിഞ്ഞു വീഴാറായ കുടിലിലാണ്. മൺകട്ടയും ടാർപ്പയും കൊണ്ടുള്ള കുടിലുകൾ ആയതിനാൽ തുലാവർഷം ഇവിടുള്ളവർക്ക് ഭീതിയാണ്.
ലീല അമ്മയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു.ഇവർ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
നിലവിലുള്ള കുടുംബങ്ങൾക്ക് അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര സഹായം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.