കോഴിക്കോട് വിജയ ശതമാനം കുറഞ്ഞു
കോഴിക്കോട് / കൽപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ വയനാട് മിന്നും വിജയം കൊയ്തപ്പോൾ തിളക്കം കുറഞ്ഞ് കോഴിക്കോട്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയ്ക്കുണ്ടായ 99.67 ശതമാനം 99.36 ശതമാനമായി കുറഞ്ഞു. അതേസമയം വയനാട് കഴിഞ്ഞ വർഷം നേടിയ 99.59 ശതമാനം ആവർത്തിച്ച് വിജയത്തിളക്കം കൂട്ടി.
കോഴിക്കോട്
പരീക്ഷയെഴുതിയത്
43,045 വിദ്യാർത്ഥികൾ
കോഴിക്കോട് ജില്ലയിൽ 43,045 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 42,770 പേർ ജയിച്ചു. 139 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 44 ഗവ. സ്കൂളുകളും 66 എയ്ഡഡ് സ്കൂളുകളുമാണ്. കഴിഞ്ഞ വർഷം 149 സ്കൂളുകൾ 100 ശതമാനം വിജയം നേടിയിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ളസ് കിട്ടിയ സ്കൂളുകളുടെ എണ്ണവും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. ഇത്തവണ 4,114 സ്കൂളുകളാണ് ഫുൾ എ പ്ളസ് നേടിയത്. കഴിഞ്ഞ തവണ ഇത് 7,410 ആയിരുന്നു. 2025ൽ പരീക്ഷയെഴുതിയ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ പരീക്ഷയെഴുതിയവരിൽ 796 പേർ കുറവുണ്ട്. പാഠപുസ്തകങ്ങൾ മാറിയതാണ് വിജയശതമാനം കുറഞ്ഞതിന് കാരണമായി ജില്ല വിദ്യാഭ്യാസ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് മൊത്തത്തിൽ ശതമാനം കുറഞ്ഞതിന്റെ പ്രതിഫലനം ജില്ലയിലുമുണ്ടായി. മൂല്യനിർണയം കർശനമായിരുന്നു. കെമിസ്ട്രി ഉൾപ്പെടെ ചില വിഷങ്ങളുടെ ചോദ്യങ്ങൾ ബുദ്ധിമുട്ടുള്ളതുമായിരുന്നു.
എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയതിൽ ഉൾപ്പെടെ തിളക്കമാർന്ന വിജയമാണ് നടുവണ്ണൂർ ജി.എച്ച്.എസ് നേടിയത്. 87 പേർ ഫുൾ എ പളസ് നേടി. സംസ്ഥാനത്തെ ഗവ.സ്കൂളുകളിൽ ഏറ്റവും കൂടുതൽ എ പ്ളസ് നടുവണ്ണൂർ സ്കൂളിനാണ്. കേന്ദ്ര സർക്കാർപദ്ധതി പ്രകാരം (നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് -എൻ.എം.എം.എസ്) പരീക്ഷയെഴുതിയ കുട്ടികളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതും (600) നടുവണ്ണൂർ സ്കൂളാണ്.
ഫലം ഒറ്റനോട്ടത്തിൽ
വിദ്യാഭ്യാസ ജില്ല, വിജയ ശതമാനം, എ പ്ളസ് നേടിയവർ
കോഴിക്കോട്....98.28....946
വടകര....99.83....1586
താമരശ്ശേരി....99.74....1582
പരീക്ഷയെഴുതിയവർ....43,045
വിജയികൾ....42,770
ശതമാനം....99.36
നൂറു മേനി നേടിയത് 139 സ്കൂളുകൾ
സംസ്ഥാന തലത്തിൽ
വയനാടിന് ആറാം സ്ഥാനം
കൽപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.59 ശതമാനം വിജയത്തോടെ വയനാട് ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനം നിലനിർത്തി. പരീക്ഷയെഴുതിയ 11,215 വിദ്യാർഥികളിൽ 11,169 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞതവണയും 99.59 ശതമാനമായിരുന്നു. 257 ആൺകുട്ടികളും 486 പെൺകുട്ടികളും അടക്കം 743 വിദ്യാർത്ഥികൾ സമ്പൂർണ എ പ്ലസ് നേടി. കഴിഞ്ഞവർഷം 1397 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പരീക്ഷയെഴുതിയ 5553 ആൺകുട്ടികളിൽ 5520 പേരും 5662 പെൺകുട്ടികളിൽ 5833 പേരും ഉന്നതപഠനത്തിനുള്ള യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡ് നേടിയത് ഒന്നാം ഭാഷയായ മലയാളം സെക്കൻഡ് പേപ്പറിന്. പരീക്ഷയെഴുതിയ 11215 വിദ്യാർഥികളിൽ 7140 പേരും എ പ്ലസ് ഗ്രേഡ് നേടി. എ പ്ലസുകാരുടെ എണ്ണത്തിൽ തൊട്ടുപിന്നാലെയെത്തിയ വിഷയം ഐടിയാണ്. 7140 വിദ്യാർഥികൾക്ക് ഐടിയിൽ എ പ്ലസ് ഗ്രേഡ് ഉണ്ട്. ഏറ്റവും കുറഞ്ഞ എ പ്ലസ് ഗ്രേഡുകളുള്ള വിഷയം കണക്കാണ്. ആകെ പരീക്ഷയെഴുതിയ 11215 വിദ്യാർഥികളിൽ 1698 പേർക്കേ എ ഗ്രേഡ് ഉള്ളൂ. പരീക്ഷ എഴുതിയ 2237 ഗോത്ര വിദ്യാർഥികളിൽ 2205 പേരും ഉപരിപഠനത്തിന് അർഹത നേടി. 47 സർക്കാർ സ്‌കൂളുകളും 18 എയ്ഡഡ് സ്‌കൂളുകളും 6 അൺ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.
പരീക്ഷയെഴുതിയവർ....11,215
വിജയികൾ....11,169
ശതമാനം....99.59
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |