ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം; തീജ്വാലകൾക്കിടയിൽനിന്ന് താഴേക്ക് ചാടി യുവതികൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർക്ക് ജീവൻ നഷ്‌ടമാവുകയും 11 പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തു. ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ചിരുന്ന 'ഫ്ലോറിഷ' റെസ്റ്റോറന്റിൽ നിന്നാണ് തീ പടർന്നതെങ്കിലും അഞ്ച് നില കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നിരവധിപേർ മുകളിലത്തെ നിലയിൽ നിന്ന് ചാടിയാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപടരുന്നതിനിടയിൽ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായി രണ്ട് യുവതികൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങൾ.
പ്രദേശവാസികൾ റോഡിൽ വിരിച്ച മെത്തകളിലേക്കാണ് ഇവർ ചാടിയത്. താഴേക്ക് വീണ ഇവരെ പ്രദേശവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മുകളിലത്തെ നിലകളിൽ കുടുങ്ങിയ നിരവധിപേർ ഇത്തരത്തിൽ രക്ഷപ്പെട്ടതായാണ് വിവരം. ഇടുങ്ങിയ വഴികളാൽ ചുറ്റപ്പെട്ട ഹൗസ് റാണി മേഖലയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏകദേശം 25 മുറികളുള്ള ഹോട്ടലിൽ നാൽപതോളം അതിഥികൾ താമസിച്ചിരുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാഗവും ചികിത്സയ്‌ക്കായി ഇന്ത്യയിലേക്കെത്തിയ വിദേശ പൗരന്മാരാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്‌ക്ക് തീ നിയന്ത്രണ വിധേയമാക്കാനായത്.