യു.ജി.സി കരട്: വി.സിയായി പ്രഗത്ഭരെ കണ്ടെത്താനെന്ന് കേന്ദ്രം
ന്യൂഡൽഹി: വൈസ് ചാൻസലർ തസ്തികകളിൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുംവിധം ഭരണ, നേതൃപാടവവും മികച്ച അക്കാഡമിക് യോഗ്യതയും ഉള്ള വ്യക്തികളെ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ. പുതിയ യു.ജി.സി കരടിലെ വ്യവസ്ഥകളെക്കുറിച്ച് രാജ്യസഭാ എം.പി ഹാരിസ് ബീരാന്റെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുകന്താ മജുന്തർ നൽകിയ മറുപടിയിലാണ് ഇങ്ങനെ പറയുന്നത്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സർവകലാശാലകളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് യു.ജി.സി കരട് തയ്യാറാക്കിയത്.
വൈസ് ചാൻലസറുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും സർവകലാശാലയുടെ സ്വയംഭരണം ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിലാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ സെർച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ നോമിനേറ്റ് ചെയ്യുന്നത്. കരട് ചട്ടങ്ങൾ പ്രതികരണത്തിനും നിർദ്ദേശങ്ങൾക്കും വിശാലമായ കൂടിയാലോചനകൾക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.