വീട്ടുജോലിക്കാരിയിൽ നിന്ന് എം.എൽ.എയിലേക്ക് തൃണമൂലിനെ വിറപ്പിച്ച കാലിത മാഞ്ചി

Wednesday 06 May 2026 1:20 AM IST

ന്യൂഡൽഹി: വീട്ടുജോലിക്കാരിയിൽ നിന്ന് എം.എൽ.എയിലേക്കുള്ള പോരാട്ട യാത്രയുടെ പേരാണ് കാലിത മാഞ്ചി.

ബംഗാളിൽ തൃണമൂലിനെ വിറപ്പിച്ച ബി.ജെ.പിയുടെ നായിക. ഓംസ്ഗ്രാം മണ്ഡലത്തിൽ തൃണമൂൽ നേതാവ് ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നേടിയത് 1,07,692 വോട്ടുകൾ. 20 വർഷമായി വീട്ടുവേല ചെയ്യുകയാണ് 37 കാരിയായ കാലിത. പൂർബ വർദ്ധമാൻ ജില്ലയിലെ ഗുസ്കര മുനിസിപ്പാലിറ്റിയിലെ മജ്പുകുർ പാർ നിവാസിയാണ്. പ്ലംബറായ ഭർത്താവ് സുബ്രത മാഞ്ചിയുടെ വരുമാനത്തിൽ കുടുംബം പുലർത്താനാകാതെ വന്നപ്പോൾ വീട്ടുജോലിയിലേക്ക്. മാസം കിട്ടുക 4000 രൂപ. പ്ലസ് ടു വിദ്യാർത്ഥിയായ മകനുണ്ട്.

രാഷ്ട്രീയക്കളത്തിൽ

ജോലിയെടുക്കുന്നിടത്തെ ആളുകൾക്ക് കാലിതയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. നാട്ടുകാർക്കും നല്ല മതിപ്പ്. ഇതുമനസിലാക്കിയാണ് ബി.ജെ.പി 2021ൽ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ തൃണമൂലിന്റെ അഭേദാനന്ദ തണ്ടറിനോട് 11,815 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീടും കാലിത വീട്ടുജോലി തുടർന്നു. ഇക്കുറി സ്ഥാനാർത്ഥിയാക്കിയപ്പോൾ ജോലിയിൽ നിന്ന് അവധിയെടുത്ത് കാലിത കച്ചമുറുക്കി. വനിതാ ശാക്‌തീകരണവും അഴിമതിവിരുദ്ധ മുദ്രാവാക്യവും ഉയർത്തി തൃണമൂലിന് ശക്തമായ എതിരാളിയായി.

ബി.ജെ.പി തീരുമാനം തെറ്റിയില്ല എന്ന് തെളിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസം അർപ്പിച്ചതിൽ നന്ദിയുണ്ട്. വീട്ടുജോലിക്കാരി എന്ന നിലയിൽ സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളുൾപ്പെടെ മനസിലാക്കാനായി. നല്ല ചികിത്സയ്ക്ക് ബർദ്വാൻ പട്ടണത്തെയാണ് ഗ്രാമത്തിലുള്ളവർ ആശ്രയിക്കുന്നത്. ഇവിടെ ആശുപത്രി നിർമ്മിക്കുകയാണ് പ്രധാന ലക്ഷ്യം. ബംഗാളിൽ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കണം. എല്ലാവർക്കും വീടുകളും ടോയ്‌ലെറ്റുകളും നിർമ്മിക്കും. താഴെതട്ടിൽ നിന്നുള്ള തനിക്ക് പിന്നാക്കക്കാരുടെ വികസനത്തിനായി പ്രവർത്തിക്കാനാകും

-കാലിത മാഞ്ചി