ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടണം

Thursday 13 March 2025 12:48 AM IST

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വീടായ സുദസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവിട്ട് ധാക്ക കോടതി. ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാനും കോടതി ആവശ്യപ്പെട്ടു. ധാക്ക മെട്രോപൊളിറ്റന്‍ സീനിയർ സ്‌പെഷ്യൽ ജഡ്ജായ സാക്കിർ ഹൊസൈൻ ഖാലിബ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്ഷൻ കമ്മിഷന്റെ (എ.സി.സി) അപേക്ഷയെ തുടർന്നാണിത്.

ഹസീനയുടെ മകൻ സാജിബ് വാസെദ് ജോയ്, മകൾ വാസെദ് പുടുൽ, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദീഖ്, രദ്‌വാൻ മുജിബ് സിദ്ദീഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

രാജ്യത്താകെ കത്തിപ്പടർന്ന ജനരോഷത്തെ തുടർന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഹസീന ഇപ്പോൾ ഇന്ത്യയിലാണുള്ളത്. ഹസീന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി നടത്തുന്ന 'തെറ്റായതും കെട്ടിച്ചമച്ചതുമായ' അഭിപ്രായങ്ങളിലും പ്രസ്താവനകളിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.