ആദിവാസി പെൺകുട്ടിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; അതിക്രമത്തിന് ശേഷം   വനത്തിൽ ഉപേക്ഷിച്ചു 

Saturday 18 April 2026 10:38 PM IST

ലത്തേഹാർ: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി നടന്ന അതിക്രമത്തിൽ ശനിയാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്ന ശേഷം ഒളിവിൽ പോയ അഞ്ച് പ്രതികൾക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

നാട്ടിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെ പെൺകുട്ടിയെ അതേ നാട്ടുകാരായ അഞ്ച് യുവാക്കൾ ചേർന്ന് അടുത്തുള്ള വനത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. അർദ്ധരാത്രിയോടെ പെൺകുട്ടിയെ വനത്തിൽ ഉപേക്ഷിച്ച പ്രതികൾ വിവരം പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നാണ് പൊലീസിനെ സമീപിച്ച് മൊഴി നൽകിയത്. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.