യുവ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസ്; ബെയ്‌ലിൻ ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Sunday 07 December 2025 8:59 AM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനിടെയാണ് മർദനമുണ്ടായത്. കഴിഞ്ഞ മേയ് 13 നായിരുന്നു സംഭവം.

സംഭവശേഷം ഒളിവിൽപോയ ബെയ്‌ലിൻ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്ന് തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്. ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് കൊണ്ട് മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ പരാതി. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലുള്ള ഓഫീസിൽ വച്ചായിരുന്നു മര്‍ദനമുണ്ടായത്. സംഭവദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതി യുവതിയെ മർദ്ദിച്ചത്.

അടിയേറ്റ് താൻ ആദ്യം താഴെ വീണെന്നും അവിടെ നിന്ന് എഴുന്നേൽപ്പിച്ച് വീണ്ടും അടിച്ചെന്നും ശ്യാമിലി പറഞ്ഞിരുന്നു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകിയിരുന്നു. മ ർദനത്തിനിരയായതോടെ ശ്യാമിലിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.