ആലപ്പുഴ: ആലപ്പുഴ തുറമുഖത്ത് യാത്ര, ചരക്ക് കപ്പലുകൾ അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതും വർഷങ്ങളേറെ പഴക്കമുള്ളതുമായ 'ആലപ്പുഴ മറീന കം കാർഗോ' പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റിൽ അഞ്ചു കോടി വകയിരുത്തിയത് വീണ്ടും പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നു.
തുറമുഖ വികസനം ലക്ഷ്യമിടുന്ന 'സാഗർമാല'യിൽ ഈ പദ്ധതി ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്ര തുറമുഖ മന്ത്രിയുടെ വാഗ്ദാനത്തിന് പിന്നാലെയാണ് സംസ്ഥാന ബഡ്ജറ്റിലും പരിഗണന ലഭിച്ചത്.
ആലപ്പുഴ തുറമുഖത്തിന്റെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന മറീന കം കാർഗോ പദ്ധതിക്ക് 2018ൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടിയിൽ നിന്നുള്ള സി.ആർ.ഇസഡ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ലഭിച്ചതാണ്. സംസ്ഥാന സർക്കാർ നടത്തേണ്ട പാരിസ്ഥിതിക ആഘാത വിലയിരുത്തലാണ് പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി തീർക്കേണ്ടത്. ഈ വർഷം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച്
റിപ്പോർട്ട് സമർപ്പിക്കാൻ എ.എം. ആരിഫ് എം.പി, കളക്ടർ വി.ആർ. കൃഷ്ണ തേജ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമുദ്ര പൈതൃക പദ്ധതിയുടെ ഭാഗമായ മറീന പദ്ധതിയിൽ ക്രൂയിസ് കപ്പലുകൾ, സൂപ്പർ യാച്ചുകൾ, ചരക്ക് കപ്പലുകൾ എന്നിവയെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ടാവും.
# പദ്ധതിച്ചുരുക്കം
പാസഞ്ചർ ടെർമിനൽ
ഡോൾഫിൻ പൂൾ
വാട്ടർ സ്‌കൂട്ടർ
ബനാന ബോട്ട് സവാരി
സ്പീഡ് ബോട്ട്
ബ്രേക്ക് വാട്ടർ സിസ്റ്റം
ക്രൂയിസർ ടെർമിനൽ
ആയുർവേദ സ്പാ
.......................................
40.71 കോടി: 2013 നവംബറിൽ ആദ്യ ഘട്ടത്തിനു പ്രഖ്യാപിച്ച തുക
126.31 കോടി: ആകെ ചെലവ്
....................................
# സാഗർമാലയിൽ ആലപ്പുഴയ്ക്ക് 4 പദ്ധതികൾ (തുക 255.35 കോടി)
1. ആലപ്പുഴ പൈതൃക പദ്ധതിക്ക് കീഴിലുള്ള മാരിടൈം മ്യൂസിയം: 250 കോടി
2. മനക്കോടം ലൈറ്റ് ഹൗസ്: 1 കോടി
3. ആലപ്പുഴ ലൈറ്റ് ഹൗസ്: 4 കോടി
4. വലിയഴീക്കൽ ലൈറ്റ് ഹൗസ്: 35 ലക്ഷം
മറീന പദ്ധതിക്ക് വേണ്ടി കാത്തിരിപ്പ് ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുകയാണ് വേണ്ടത്. മറീന പദ്ധതി ആലപ്പുഴയുടെ മുഖഛായ മാറ്റുകയും ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും
പി.എം. സലിം, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |