അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചു
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാവാത്തതിനെതിരെ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു) ധർണ്ണ നടത്തി. വനിതാ, ശിശു വികസനവകുപ്പ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ ആഗസ്‌റ്റിൽ നടന്ന മൂന്നുദിവസത്തെ സൂചനാസമരത്തെത്തുടർന്ന് നടത്തിയ ചർച്ചയിൽ മൂന്നുമാസത്തിനുള്ളിൽ ഡിജിറ്റൽ ഉപകരണങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതുവരെയും ചർച്ചയ്ക്ക് തയാറാകാത്തതിനാലാണ് സമരം. ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ട് 88 മാസം കഴിയുമ്പോഴും പരമാവധി 24 മാസത്തേതു മാത്രമാണ് ലഭിച്ചിട്ടുള്ളത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം അവസാനിപ്പിക്കുക, ആധാർ, ഇ കെ.വൈ.സി– എഫ്.ആർ.എസ് രജിസ്‌ട്രേഷൻ നിർത്തലാക്കുക, അർഹരായ ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ഇൻസെന്റീവ് കുടിശ്ശിക പൂർണമായും നൽകുക, അങ്കണവാടി ജീവനക്കാരെ അവഹേളിച്ച് മാനസിക സമ്മർദത്തിലാക്കുന്നതിൽനിന്ന് മേലധികാരികൾ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ അജിത്ത്‌കുമാർ അദ്ധ്യക്ഷയായി. സെക്രട്ടറി എം.കൃഷ്ണലത, എം.കെ.രജിത കുമാരി, കെ.കെ.കൃഷ്ണകുമാരി, പ്രീതികല രാജു എന്നിവർ സംസാരിച്ചു.