കൊയ്ത്തിനൊരുങ്ങി പാടങ്ങൾ
ആലപ്പുഴ: വീണ്ടും കൊയ്ത്ത് ഉത്സവത്തിന് ഒരുങ്ങി കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖരങ്ങൾ. ഇത്തവണ രണ്ടിനം വിത്തുകളാണ് വിളവിന് പാകമായിരിക്കുന്നത്. 25ന് കൊയ്ത്ത് ആരംഭിക്കും. ആദ്യം തകഴി, എടത്വാ മേഖലകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത്. ഇവിടങ്ങളിലെ എട്ട് പാടശേഖരങ്ങളിൽ 'മനുരത്‌ന' ഇനത്തിലെ നെല്ലാണ് വിതച്ചിരിക്കുന്നത്.
രണ്ടാംകൃഷിയിൽ പതിവുപോലെ 95 ശതമാനവും 'ഉമ' വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. മഴഭീഷണിയുള്ള രണ്ടാംകൃഷിയിൽ നൂറിൽ താഴെ ദിവസത്തിൽ വിളവെടുക്കാനുതകുന്ന വിത്തുകളാണ് വിതയ്ക്കുക. എന്നാൽ, കുട്ടനാടൻ പാടശേഖരങ്ങളിൽ ഉമയേക്കാൾ മികച്ച പ്രതിരോധശേഷി മനുരത്‌നക്കില്ലെന്ന് വിദഗ്ധർ പറയുന്നു.
കീടാക്രമണ സാദ്ധ്യതയും കൂടുതലാണ്.
കുട്ടനാട്ടിൽ തകഴിയിലാണ് ഏറ്റവും കൂടുതൽ രണ്ടാം കൃഷി നടക്കുന്നത്. മുക്കട കിഴക്ക്, ചെട്ടുതറക്കരി, വണ്ടകപ്പുറം, വാരിക്കാട്ടുകരി, തറയകരി, നാനൂറും പാടം, പന്നക്കളം, കരിയാർ മുടിയിലക്കരി, ചൂരവടി, വല്ലാറ്റ് നൂറുപറ, പന്നവേലി, കുന്നുമ്മ പടിഞ്ഞാറ് തുടങ്ങി 14 പാടശേഖരങ്ങളിലാണ് രണ്ടാം കൃഷി. ഹരിപ്പാട് മേഖലയിൽ പലയിടത്തും ഈമാസം ആദ്യമാണ് വിത നടന്നത്. ഇവിടങ്ങളിൽ ഡിസംബർ അവസാനത്തോടെയേ കൊയ്ത്തിന് പാകമാകൂ.
വില വർദ്ധനയിൽ പ്രതീക്ഷ
നെല്ലുവില വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അവസാന ബഡ്ജറ്റിലാണ് നെല്ലുവില കിലോക്ക് 28 രൂപയായി ഉയർത്തിയത്. എന്നാൽ, കഴിഞ്ഞ പുഞ്ചക്കൃഷിക്ക് 27.48 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ടാം കൃഷി 10,000 ഹെക്ടറിലായിരുന്നു. കഴിഞ്ഞ വർഷത്തെ രണ്ടാം കൃഷിയിൽ 7250 ഹെക്ടറോളം വെള്ളം കയറിയും മടവീണും നശിച്ചിരുന്നു. കൊയ്ത്ത് വ്യാപകമാകുന്ന ഘട്ടത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
കർഷകർക്ക് ആശങ്ക
1. ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയിലെ 2000 ത്തോളം ഹെക്ടറിലെ കൊയ്ത്തിൽ ആശങ്ക
2. ഇവിടങ്ങളിൽ ഒക്ടോബർ അവസാനമേ കൊയ്ത്ത് തുടങ്ങൂ
3. എ - സി റോഡ് നവീകരണം നടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങളെത്തിക്കാൻ ബുദ്ധിമുട്ട്
4. ഒന്നാങ്കര മുതൽ പള്ളാത്തുരുത്തിവരെയും കൈനകരി, പുളിങ്കുന്ന് മേഖലയിലും പ്രതിസന്ധി
5. നെല്ല് സംഭരണത്തിന് വലിയ ലോറികളെത്താത്തത് തിരിച്ചടി
6. ചെറുവാഹനങ്ങളിൽ നെല്ല് കൊണ്ടുപോകുമ്പോൾ ഇരട്ടി ചെലവ്
നെല്ല് വില
നേരത്തെ ₹ 27.48
കേന്ദ്ര വിഹിതം ₹ 18.68
സംസ്ഥാന വിഹിതം ₹ 8.80
പുതിക്കിയത് ₹ 28.72
കേന്ദ്രം: 72 പൈസ
സംസ്ഥാനം: 52 പൈസ
രണ്ടാംകൃഷി
പാടശേഖരങ്ങൾ: 141
ഹെക്ടർ: 8,107
കൃഷി: 05 ബ്ലോക്കുകളിൽ
വിളവെത്താൻ
ഉമ: 130 ദിവസം
മനുരത്‌ന: 100 ദിവസം
''
രണ്ടാം കൃഷിയുടെ കൊയ്ത്ത് ഉടൻ ആരംഭിക്കും. എ - സി റോഡ് നവീകരണം നടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാൻ അധികച്ചെലവുണ്ടാക്കും. സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.
സുനിൽ, പ്രസിഡന്റ്
കുപ്പുപ്പുറം പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |