ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ വീണ്ടും സാംക്രമിക രോഗങ്ങൾ തലപൊക്കുന്നു. പനി ബാധിതരുടെ എണ്ണമാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം 500ന് മുകളിൽ ആളുകളാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്.
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന പനിബാധിരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. സ്വയം ചികിത്സ നടത്താതെ പനി ബാധിതർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഉണർവോടെയാണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം.
അഞ്ച് ദിവസത്തിന് മുകളിൽ പനി ലക്ഷമുള്ളർ കൊവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈറൽ പനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാണ്.
വെള്ളക്കെട്ട് ഭീഷണി
ശക്തമായ മഴയിൽ ജില്ലയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ഉൾപ്രദേശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കാണകളിൽ നിന്ന് മലിനജലം പുറത്തേക്ക് വഹിക്കുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
ശ്രദ്ധിക്കാൻ
1. പനിയുള്ളവർ ആശുപത്രികളിൽ ചികിത്സ തേടണം
2. സ്വയം ചികിത്സ പാടില്ല
3. വ്യക്തി ശുചിത്വം പാലിക്കുക
4. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുക
5. ഉറവിട മാലിന്യ സംസ്‌കരണം ശക്തമാക്കുക
വൈറൽ പനി
ജൂലായ്: 3,096
ആഗസ്റ്റ്: 5,019
സെപ്തംബർ: 6,695
''
ജലജന്യ രോഗങ്ങൾ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. ജില്ലയിൽ മരുന്നും പനി ക്ലിനിക്കുകളും സജ്ജമാണ്. കൊതുക് നശീകരണം പ്രധാനമാണ്.
ജില്ലാ മെഡിക്കൽ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |