ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്ക് ആദായ നികുതി അടയ്ക്കണമെന്ന നിർദ്ദേശത്തിൽ ഇനിയും വ്യക്തത ലഭിക്കാത്തതിനാൽ സ്ഥലമേറ്റെടുപ്പ് മുടങ്ങി.
ടി.ഡി.എസ് വിഷയത്തിലെ അന്തിമ തീരുമാനം ലഭിക്കാൻ ദേശീയപാത അതോറിട്ടിയുടെ കേന്ദ്ര ഓഫീസിൽ സ്ഥലം ഏറ്റെടുക്കൽ വിഭാഗം നൽകിയ കത്ത് കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറി. രണ്ടുമാസം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കാനാണ് എൽ.എ വിഭാഗം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നഷ്ടപരിഹാര വിതരണം എന്ന് പുനരാരംഭിക്കാൻ കഴിയുമെന്നതിൽ ഇപ്പോൾ വ്യക്തതയില്ല.
വടക്കൻ ജില്ലകളിൽ സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരത്തുകയിൽ നിന്ന് ടി.ഡി.എസ് പിടിച്ചിരുന്നില്ല. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നഷ്ടപരിഹാര വിതരണം ആരംഭിച്ചപ്പോഴാണ് ടി.ഡി.എസ് പിടിക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. തുടർന്ന് രണ്ട് ജില്ലകളിലെയും എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടർമാർ സർക്കാരിലേക്ക് കത്ത് അയച്ചു.1956ലെ ആക്ട് അനുസരിച്ചാണ് നോട്ടിഫിക്കേഷൻ നൽകിയിട്ടുള്ളതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. പാൻകാർഡ് ഉള്ളവരിൽ നിന്ന് പത്ത് ശതമാനവും പാൻ കാർഡ് ഇല്ലാത്തവരിൽ നിന്നും എൻ.ആർ.ഐക്കാരിൽ നിന്നും 20ശതമാനവും ടി.ഡി.എസ് പിടിക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. പിന്നീട് രേഖകൾ ഹാജരാക്കിയാൽ അർഹതയുള്ളവർക്ക് നിയമാനുസരണമുള്ള തുക മടക്കി കൊടുക്കും. ജില്ലയിൽ തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്.
നഷ്ടപരിഹാര വിതരണം നിലച്ചിട്ട്: 15 ദിവസം
കൈമാറിയ തുകയും എഴുതാത്ത ചെക്കും
1.രേഖകൾ ഹാജരാക്കിയ 550 പേരുടെ 10.4ഹെക്ടറിന് 201 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്
2.നഷ്ടപരിഹാരമായി 49 കോടി രൂപയുടെ ചെക്ക് സ്ഥലം ഉടമകൾക്ക് നൽകി നാല് ഹെക്ടർ സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിട്ടിക്ക് കൈമാറി
3. ഏതെങ്കിലും തരത്തിലുള്ള നികുതി അടയ്‌ക്കേണ്ടിവന്നാൽ ഈ തുക സർക്കാർ അടയ്ക്കുമെന്ന വ്യവസ്ഥയിലാണ് നഷ്ടപരിഹാര വിതരണം നടന്നത്
4. ഏറ്റെടുക്കേണ്ട 6.4ഹെക്ടർ സ്ഥലത്തിനുള്ള 152 കോടി രൂപയുടെ ചെക്ക് ടി.ഡി.എസ് തർക്കത്തെ തുടർന്ന് എഴുതാനായിട്ടില്ല
ടി.ഡി.എസിലെ അവ്യക്തത
1956ലെ ഹൈവേ ആക്ടിൽ ടി.ഡി.എസ് പിടിക്കണമെന്നാണ് നിർദ്ദേശം
2013ലെ കേന്ദ്ര നിയമം അനുസരിച്ച് പൊതു ആവശ്യങ്ങൾക്കായുള്ള നിർബന്ധിത സ്ഥലം ഏറ്റെടുക്കലിന്റെ നഷ്ടപരിഹാരത്തിന് ആദായ നികുതി ഒഴിവാക്കിയിട്ടുണ്ട്
"
ടി.ഡി.എസ് പിടിക്കുന്നതിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് വ്യക്തത വന്നില്ലെങ്കിലും സ്ഥലം ഏറ്റെടുക്കൽ ജോലികൾ തുടരുന്നുണ്ട്. ഉത്തരവിൽ വ്യക്തത വരുന്നമുറയ്ക്കേ നഷ്ടപരിഹാരം എത്രയെന്ന് തീർപ്പാക്കുകയുള്ളൂ.
ഡെപ്യൂട്ടി കളക്ടർ, എൽ.എ വിഭാഗം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |